ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിലെ ദുരൂഹതയുടെ കെട്ടഴിക്കാൻ ഇനി സിബിഐ എത്തുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടു. തനിക്കെതിരായ എഫ്ഐആർ പറ്റ്നയിൽ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടി റിയ ചക്രവർത്തി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഉത്തരവ്.

സുശാന്തിന്റെ പിതാവിന്റെ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി അംഗീകരിച്ചു. സുശാന്തിന്റെ മുൻ കാമുകി റിയ ചക്രബർത്തിക്കും കുടുംബത്തിനും എതിരായായിരുന്നു പരാതി. സുശാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടിൽനിന്ന് കോടികൾ തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു.

ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ നിയമപരമായി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാർ പൊലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. നിലവിൽ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി.

മരണം നടന്നത് മഹാരാഷ്ട്രയിലായതുകൊണ്ട് മുംബൈ പൊലീസാണ് ഈ കേസ് അന്വേഷിക്കേണ്ടതെന്നും മറ്റൊരു പൊലീസിനും കേസ് അന്വേഷിക്കാനാവില്ലെന്നുമായിരുന്നു മഹാരാഷ്ട്ര പൊലീസ് നേരത്തെ കോടതിയിൽ പറഞ്ഞിരുന്നത്. ഈ വാദം സുപ്രീം കോടതി നിരാകരിച്ചു. മഹാരാഷ്ട്ര പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിൽ അപകട മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പരിമിതമായ അന്വേഷണം മാത്രമേ ഈ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ നടക്കുകയുള്ളൂ എന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം, ബിഹാർ പൊലീസിന്റെ എഫ്ഐആർ സമ്പൂർണമാണെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ഇതനുസരിച്ച് സിബിഐക്ക് കഴിയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണത്തിൽ മഹാരാഷ്ട്ര പൊലീസ് പൂർണമായും സഹകരിക്കണമെന്നും ഇതുവരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

മുംബൈ പൊലീസ് ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ എഫ്ഐആർ പോലും മുംബൈ പൊലീസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. കേസിൽ റിയ ചക്രവർത്തിയുടെ റോൾ മനസിലാകുന്നില്ല. സാക്ഷിയോ പ്രതിയോ പരാതിക്കാരിയോ അല്ല. എന്നിട്ടും കേസ് മുംബൈയിലേക്കു മാറ്റണമെന്ന് അവർ ആവശ്യപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.

സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ, ചോദ്യം ചെയ്യലിനായി നടി റിയ ചക്രവർത്തി മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ്
ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരായിരുന്നു. ചോദ്യം ചെയ്യലിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് റിയ ആവശ്യപ്പെട്ടിരുന്നെങ്കിലും റിയയുടെ ആവശ്യം തള്ളുകയായിരുന്നു. രാവിലെ 11.30 നാണ് റിയ ചോദ്യം ചെയ്യലിന് ഹാജരായത്.

സുശാന്തിന്റെ പിതാവ് കെ കെ സിങ് ജൂലൈ 25ന് പട്‌നയിലെ പൊലീസ് സ്റ്റേഷനിൽൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് റിയ ചക്രവർത്തിക്കും അവരുടെ ബന്ധുക്കൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമം പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സുശാന്തിന്റെ ജീവനക്കാരനായ മുവൽ മിറാൻഡയെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു.