ന്യൂഡൽഹി: പെഗസസ് ഫോൺ ചോർത്തൽ സംബന്ധിച്ച് അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് കേന്ദ്രസർക്കാർ. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം അഡീഷനൽ സെക്രട്ടറിയാണ് സത്യവാങ്മൂലം നൽകിയത്.

തെറ്റായ പ്രചാരണങ്ങൾ ഇല്ലാതാക്കുകയാണ് ലക്ഷ്യം. സർക്കാരിന് ഒന്നും മറയ്ക്കാനില്ല. ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണെന്നും പെഗസസ് ചാര സോഫ്‌റ്റ്‌വെയറുമായി സർക്കാരിനു ബന്ധമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

പ്രതിപക്ഷ നേതാക്കളും മുതിർന്ന മാധ്യമപ്രവർത്തകരും ഉൾപ്പെടെയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. പെഗസസ് സംബന്ധിച്ച മാധ്യമവാർത്തകൾ ശരിയാണെങ്കിൽ ഗൗരവകരമാണെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. കേസ് ഇന്നു പരിഗണിക്കാൻ കോടതി മാറ്റിയതിനെത്തുടർന്നാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് പെഗസസ് റിപ്പോർട്ട് പുറത്തുവിട്ടത് യാദൃച്ഛികമല്ലെന്നായിരുന്നു കേന്ദ്രനിലപാട്. ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നായിരുന്നു ഐടി മന്ത്രിയുടെ പ്രതികരണം. പെഗസസ് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം നിരന്തരം പാർലമെന്റിൽ പ്രതിഷേധിച്ചിരുന്നു