ന്യൂഡൽഹി: രാജ്യത്ത് വാക്സിൻ നയം മാറുന്നതോടെ വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകളായ കോവാക്സിന്റേയും കോവിഷീൽഡിന്റെയും വില പുനർനിർണയിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർമ്മാണ കമ്പനികളുമായി ചർച്ച നടത്തിയേക്കും.

മുൻഗണനാ ഗ്രൂപ്പുകൾക്കായി സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കോവിഷീൽഡും ഭാരത് ബയോടെകിൽ നിന്ന് കോവാക്സിനും കേന്ദ്ര സർക്കാർ നിലവിൽ ഡോസിന് 150 രൂപയ്ക്കാണ് വാങ്ങുന്നത്.

എന്നാൽ ജൂൺ 21 മുതൽ സർക്കാരിന്റെ വാക്സിൻ നയം മാറുകയാണ്. 18 വയസ്സിന് മുകളിലുള്ള രാജ്യത്തെ 75 ശതമാനം പൗരന്മാർക്കും സൗജന്യമായി വാക്സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ സംസ്ഥാനങ്ങൾ വാങ്ങികൊണ്ടിരുന്ന വാക്സിനുകളും കേന്ദ്ര സർക്കാരിന് നേരിട്ട് വാങ്ങേണ്ടിവരും. ഇതാണ് സർക്കാരിനെ വില പുനർനിർണയത്തിന് പ്രേരിപ്പിക്കുന്നത്.

25 കോടി കോവിഷീൽഡ് വാക്സിൻ ഡോസും 19 കോടി കോവാക്സിനുമാണ് 150 രൂപ വെച്ച് കേന്ദ്രം കമ്പനികളിൽ നിന്ന് ഇതുവരെ സംഭരിച്ചത്. കോവാക്സിൻ 400 രൂപയ്ക്കും കോവിഷീൽഡ് 300 രൂപയ്ക്കുമാണ് കമ്പനികൾ ഡോസിന് സംസ്ഥാനങ്ങളിൽനിന്ന് ഈടാക്കുന്നത്.

സ്വകാര്യ ആശുപത്രികൾക്ക് വാക്സിന് ഈടാക്കാവുന്ന പരമാവധി വില കേന്ദ്രം അടുത്തിടെ പുനർനിർണയിച്ചിരുന്നു. 150 രൂപ സർവീസ് ചാർജും അഞ്ചു ശതമാനം ജിഎസിടിയും ഉൾപ്പടെ കോവിഷീൽഡിന് സ്വകാര്യ ആശുപത്രിക്ക് പരമാവധി ഈടാക്കാനാവുക ഡോസിന് 780 രൂപയാണ്. കോവാക്സിന് ഇത് 1410 രൂപയും സ്പുട്നിക് ്ക്ക് 1145 രൂപയുമാണ്.