ചെന്നൈ: ആയുധങ്ങളുമായി രാമേശ്വരം ലക്ഷ്യമാക്കി ബോട്ടു നീങ്ങിയെന്ന സൂചന പുറത്തുവന്നതോടെ ബോട്ട് കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതമാക്കി. കേന്ദ്ര ഇന്റലിജൻസ് വൃത്തങ്ങളുടെ മുന്നറിയിപ്പിനെ തുടർന്നു തമിഴ്‌നാടിന്റെയും കേരളത്തിന്റെയും തീരമേഖകളിൽ സുരക്ഷ ശക്തമാക്കിയിരിക്കയാണ്. ചെന്നൈ, കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം എന്നിവിടങ്ങളിലും പ്രത്യേക സുരക്ഷാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുന്നറിയിപ്പും നൽകിയതു പോലെ ആയുധങ്ങൾ ഒളിപ്പിച്ച ബോട്ട് എവിടെ പോയി എന്ന തിരച്ചിലിലാണ് സേനാ വിഭാഗങ്ങൾ. തന്ത്രപ്രധാന മേഖലകളിൽ ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

തീരസംരക്ഷണ സേനയുടേത് അടക്കമുള്ള സംഘങ്ങൾ കടലിലും പ്രത്യേക പരിശോധനകൾ നടത്തുന്നുണ്ട്. അതേസമയം, ഏതു ഭീകരസംഘടനയിൽപ്പെട്ടവരാണു ബോട്ടിലുള്ളതെന്ന വിവരം ഇനിയും സ്ഥിരികരിച്ചിട്ടില്ല. തീരമേഖലകളിലേക്കുള്ള പ്രധാന റോഡുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ആരാണ് ആയുധമെത്തിക്കുന്നതെന്നോ ആരാണ് ബോട്ടിലുള്ളതെന്നോ യാതൊരുവിധ വിവരങ്ങളും ലഭ്യമല്ലെന്നും തീവ്രവാദ ഭീഷണിയെ കുറിച്ച് കൂടുതലായി അന്വേഷിച്ച് കൊണ്ടിരിക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥൻ പ്രമുഖ വാർത്ത മാധ്യമത്തെ അറിയിച്ചു. ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുകൂടാതെ സുരക്ഷാ കൂട്ടുന്നത്തിന്റെ ഭാഗമായി തമിഴ്‌നാട് തീരങ്ങളിൽ കോസ്റ്റൽ ഗാർഡിന്റെ പട്രോളിങ് ബോട്ടുകൾ വിന്യസിപ്പിച്ചിട്ടുണ്ടെന്നും പൊലീസിന്റെ നാവിഗേഷൻ കപ്പലുകളും കടലിൽ വിന്യസിക്കുനുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചു. കേരളത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്.

അടുത്തിടെ തീവ്രവാദം തടയുന്നതിനായി കൗണ്ടർ ഇന്റലിജൻസ് സെൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് കേരളം. കേന്ദ്ര നിർദ്ദേശ പ്രകാരമാണു പ്രത്യേക സെൽ രൂപീകരിക്കുന്നത്. ആഭ്യന്തര സുരക്ഷ പരിഗണിച്ചു രഹസ്യാന്വേഷണം നടത്തുകയാകും സെല്ലിന്റെ പ്രധാന ദൗത്യം. ഡെപ്യൂട്ടേഷനിൽ പൊലീസുകാരെ നിയോഗിക്കുന്നതിനു പുറമേ സെല്ലിനു വേണ്ടി പ്രത്യേക റിക്രൂട്ട്‌മെന്റുകളും നടത്തും. ഇതിനുള്ള ഫണ്ട് പൂർണമായും കേന്ദ്ര സർക്കാരിൽനിന്നു ലഭിക്കും. ഈ ശ്രമങ്ങൾ നടക്കവേയാണ് തീരദേശ മേഖലയിൽ നിന്നും തീവ്രവാദ ഭീഷണി ഉയരുന്നതും.

അതിനിട ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ ദ്വീപിൽ എത്തിയ സമയത്താണ് തമിഴ്‌നാട് തീരത്ത് തീവ്രവാദ ഭീഷണി എന്നതും ശ്രദ്ധേയാണ്. അഡ്‌മിനിസ്‌ട്രേറ്ററുടെ പരിഷ്‌കാര നടപടികളിൽ വരും ദിവസങ്ങളിൽ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ശക്തമാകുമെന്നു കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടു നിലവിലുണ്ട്. ഇതേ തുടർന്ന് തീരദേശ മേഖലയിൽ സുരക്ഷ വർധിപ്പിക്കാൻ ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോർപറേഷൻ ഉത്തരവിട്ടിട്ടുണ്ട്.