ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിക്കെതിരേ നൽകിയ ഹർജി പിഴ സഹിതം തള്ളണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സെൻട്രൽ വിസ്ത പദ്ധതി നിർമ്മാണങ്ങൾ നടക്കുന്ന സ്ഥലങ്ങൾ പൊതുജനങ്ങൾക്ക് വിനോദത്തിനായും മറ്റും വന്നിരിക്കാനുള്ള ഇടങ്ങളാണെന്നു ചൂണ്ടിക്കാട്ടിയ ഹർജിക്കെതിരായാണ് കേന്ദ്രസർക്കാർ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

ഈ വിഷയത്തിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ നവംബർ 12 നകം മറുപടി നൽകണമെന്നു പരാതിക്കാരനോട് കോടതി ആവശ്യപ്പെട്ടു. നവംബർ 16നു കേസ് പരിഗണിക്കുമെന്നു സുപ്രീംകോടതി വ്യക്തമാക്കി.

പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്ന ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന സ്ഥലം കഴിഞ്ഞ 90 വർഷമയി പ്രതിരോധ മന്ത്രാലയത്തിന്റെ കൈവശത്തിരിക്കുന്ന സ്ഥലമാണെന്നാണ് കേന്ദ്രം നൽകിയ സത്യവാങ്മൂല ത്തിൽ വ്യക്തമാക്കിയത്. മാത്രമല്ല, ഇക്കാലയളവിൽ ഇവിടം മറ്റൊരു വിനോദ ഉപാധിക്കും വേണ്ടി ഒരിക്കലും പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

പ്രസ്തുത സ്ഥലം ജനവാസ കേന്ദ്രം പോലുമല്ല. പ്രതിരോധ മന്ത്രാലയം ഉൾപ്പടെയുള്ള സർക്കാർ സ്ഥാപനങ്ങൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. അടുത്തുണ്ടായിരുന്ന കളിസ്ഥലവും ഇപ്പോൾ നിലവിലില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സെൻട്രൽ വിസ്ത പദ്ധതി മാസ്റ്റർ പ്ലാനിൽ പൊതു ജനങ്ങൾക്ക് വിനോദോപാധികൾക്കുള്ള കൂടുതൽ സൗകര്യങ്ങൾ കൂടി കൂട്ടിച്ചേർക്കണമെന്നു സുപ്രീംകോടതി സർക്കാരിനോട് നിർദേശിച്ചു.

എന്നാൽ, പുതിയ പാർലമെന്റ് മന്ദിരവും ഉപരാഷ്ട്രപതിയുടെ വസതിയും ഉൾപ്പടെയുള്ള കെട്ടി സമുച്ചയങ്ങൾ ഇവിടെ വരുന്നതിനാൽ പൊതു ജനങ്ങൾക്ക് യഥേഷ്ടം തുറന്നു കൊടുക്കാവുന്ന വിധത്തിൽ വിനോദ സ്ഥലങ്ങൾ ഇവിടെ അനുവദിക്കാനാകില്ലെന്നാണ് സോളിസിറ്റർ ജനറൽ വിനോദ് മേഹഗ്ത്ത ചൂണ്ടിക്കാട്ടിയത്.