ഡൽഹി: ജനസംഖ്യാവർധന തടയുന്നതിനായി കുടുംബാസൂത്രണത്തിനു ദമ്പതിമാരെ നിർബന്ധിക്കുന്നതിന് എതിരാണെന്ന് കേന്ദ്രസർക്കാർ ശനിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചു. കുടുംബാസൂത്രണത്തിനും നിശ്ചിതഎണ്ണം കുട്ടികളെ ജനിപ്പിക്കാനും ജനങ്ങളെ നിർബന്ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.

20012011 കാലത്തെ ഇന്ത്യയിലെ ജനനനിരക്ക് കഴിഞ്ഞ 100 വർഷത്തിനിടെയുള്ള ഏറ്റവുംകുറഞ്ഞ നിരക്കാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരാൻ ബിജെപി. നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. ജനസംഖ്യാ വിസ്‌ഫോടനം തടയാൻ രണ്ടു കുട്ടികൾ എന്ന നയം ഉൾപ്പെടെയുള്ള രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അശ്വിനികുമാർ സുപ്രീം കോടതിയെ സമീപിച്ചത്.

'ഇന്ത്യയിലെ കുടുംബാസൂത്രണ പരിപാടി സ്വമേധയാ ഉള്ളതാണ്. ദമ്പതിമാർക്ക് ഏറ്റവും അനുയോജ്യമായ കുടുംബാസൂത്രണരീതി ഇഷ്ടപ്രകാരം, നിർബന്ധമില്ലാതെ സ്വീകരിക്കാനാവുന്നതുമാണെ'ന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സത്യവാങ്മൂലത്തിൽ പറഞ്ഞു.

കുടുംബാസൂത്രണത്തിലെ ബലപ്രയോഗം എതിർക്കുന്ന 1994-ലെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ കർമ പരിപാടിയിൽ ഇന്ത്യ ഒപ്പുവെച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിശ്ചിത എണ്ണം കുട്ടികൾമാത്രം ഉണ്ടാകാനുള്ള നിർബന്ധം വിപരീതഫലമാണുണ്ടാക്കുന്നതെന്ന് അന്താരാഷ്ട്ര അനുഭവത്തിൽനിന്നു വ്യക്തമാണെന്നും മന്ത്രാലയം വിശദീകരിച്ചു.

സെൻസസ് സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 100 വർഷത്തിനിടയിലെ ജനനനിരക്ക് ഏറ്റവുംകുറഞ്ഞ ദശകമാണ് 2001-2011. 1991-2001-ലെ 21.54 ശതമാനത്തിൽനിന്ന് 2001-2011-ൽ 17.64 ശതമാനമായി നിരക്ക് കുറഞ്ഞുവെന്ന് സർക്കാർ വ്യക്തമാക്കി.