ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ഒന്നരവർഷത്തോളം മരവിപ്പിക്കാൻ സർക്കാർ തയ്യാറാണെന്ന് ഇന്ന് നടന്ന ചർച്ചയിൽ കർഷക നേതാക്കളെ അറിയിച്ചു. ഇക്കാര്യം സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രിമാർ കർഷക നേതാക്കൾക്ക് ഉറപ്പ് നൽകി. കർഷക യൂണിയനുകൾ നിർദ്ദേശം പരിഗണിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനെ കർഷക നേതാക്കൾ സ്വാ​ഗതം ചെയ്തെങ്കിലും കൂടിയാലോചനകൾക്ക് ശേഷം മാത്രമേ തീരുമാനം അറിയിക്കാനാകൂ എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത നേതാക്കളുടെ നിലപാട്. നാളെ കർഷക സംഘടനകൾ സംയുക്ത യോ​ഗം ചേർന്ന ശേഷം മറ്റന്നാൾ നടക്കുന്ന ചർച്ചയിൽ അന്തിമ തീരുമാനമാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സർക്കാർ മുന്നോട്ട് വെച്ച നിർദ്ദേശം ചർച്ച ചെയ്യാൻ നാളെ രണ്ടുമണിക്കാണ് സംയുക്ത കിസാൻ മോർച്ചയുടെ യോഗം ചേരുന്നത്. രാവിലെ പതിനൊന്ന് മണിക്ക് പഞ്ചാബിലെ കർഷക സംഘടനകൾ യോഗം ചേരും. കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം മുതൽ ഒന്നര വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ ചർച്ചയിൽ നിലപാടെടുത്തെങ്കിലും ഈ നിർദ്ദേശം കർഷക സംഘടന നേതാക്കൾ തള്ളി. എന്നാൽ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു. ഇതോടെ കൂ‌ട്ടായ ചർച്ചക്ക് ശേഷം തീരുമാനം അറിയിക്കാമെന്ന് കർഷക നേതാക്കളും നിലപാടടുത്തു. ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചർച്ച.

കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് രം​ഗത്തെത്തിയിരുന്നു. 41 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താംവട്ട ചർച്ച നടത്താനിരിക്കെയാണ് ആർഎസ്എസ് വിഷയത്തിൽ ഇടപെടുന്നത്. സർക്കാരും കർഷകസംഘടനകളും സമവായത്തിൽ എത്തണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. ഏതൊക്കെ വിഷയങ്ങളിൽ കൂടുതൽ ഇളവ് നൽകാമെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോഷിയുടെ അഭിപ്രായ പ്രകടനം.

"ഏതെങ്കിലും പ്രക്ഷോഭം ദീർഘകാലം നടക്കുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല". "പ്രക്ഷോഭം വേഗത്തിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു," അദ്ദേഹം പറഞ്ഞു."ജനാധിപത്യം ഇരുവിഭാഗത്തിനും അവസരമൊരുക്കുന്നു. ഇരുവശവും അവരുടെ സ്ഥാനത്ത് ശരിയാണെന്ന് ഞാൻ കരുതുന്നു. സംഭാഷണത്തിലൂടെ തങ്ങൾക്ക് ലഭിക്കുന്നതെന്തും അംഗീകരിക്കുന്ന കാര്യം പ്രക്ഷോഭകർ പരിഗണിക്കണം. ഇതിന് കൂടുതൽ എന്ത് നൽകാനാകുമെന്ന് സർക്കാർ ചിന്തിക്കണം. "ജോഷി പറഞ്ഞു.

അതിനിടെ കർഷകസമരത്തിൽ പങ്കെടുക്കുന്ന വിമുക്തഭടന്മാർ സൈനിക യൂണിഫോം ധരിക്കരുതെന്നും സേനാമെഡലുകൾ സമരത്തിൽ പ്രദർശിപ്പിക്കരുതെന്നും കരസേന നിർദ്ദേശം നൽകി. കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേർന്നിരുന്നു. സമിതിയംഗങ്ങളായ അനിൽ ഘൻവത്, ഡോ. പ്രമോദ് കുമാർ ജോഷി, അശോക് ഗുലാഠി എന്നിവരാണു യോഗം ചേർന്നത്. കർഷക സംഘടനകളുമായി ഇവർ നാളെ ചർച്ച നടത്തും. 2 മാസത്തിനകം റിപ്പോർട്ട് സുപ്രീം കോടതിക്കു സമർപ്പിക്കും.