കണ്ണൂർ: ഒരു മാസത്തിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന ചക്കരക്കൽ പൊലിസ് സ്റ്റേഷനിൽ വീണ്ടും വീടുകയറി ഗുണ്ടാ അക്രമം. സ്വകാര്യ ബസുടമയെയും ജീവനക്കാരനെയും വീട്ടിൽ കയറ്റി മർദ്ദിച്ച സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

പ്രിയങ്ക ബസുടമ നാലാംപീടികയിലെ അജിത ദേവദാസ് (52) ജീവനക്കാരൻ വിദ്വൽ (22) എന്നിവർക്കാണ് പരുക്കേറ്റത്.ഇതിൽ അജിത ദേവദാസ് കണ്ണുർ എ.കെ.ജി ആശുപത്രിയിലും വിദ്വൽ ഇരിവേരി സി.എച്ച്.സി യിലും ചികിത്സയിലാണ്‌ചൊവ്വാഴ്‌ച്ച രാത്രി എട്ടരയോടെയാണ് സംഭവം.

നാലാം പിടിയിൽ ബസ് ഓട്ടം കഴിഞ്ഞ് നിർത്തിയിട്ടതിനു ശേഷം വീട്ടിലേക്ക് മടങ്ങാൻ ഒരുങ്ങിയ വിദ്വലിനെ ഒരുസംഘമാളുകൾ പിൻതുടർന്ന് മർദ്ദിക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം ഇയാൾ നാലാംപീടികയിലുള്ള ഉടമയുടെ വീട്ടിൽ ഓടി കയറുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ഉടമ അജിത ദേവദാസ് തടയാൻ ശ്രമിക്കുകയും ഇയാളെയും മർദ്ദിക്കുകയായിരുന്നു

സ്വകാര്യ ബസുകൾ തമ്മിലുള്ള സമയക്രമത്തിന്റെ ഭാഗമായുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയതായി പൊലിസ് അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ടു കൊലപാതകങ്ങൾ നടന്ന ചക്കരക്കല്ലിൽ ക്രമസമാധാനം തകർന്നതായി പ്രദേശവാസികൾക്ക് പരാതിയുണ്ട്. അഞ്ചരക്കണ്ടി സ്‌കൂൾ ബസ് ഡ്രൈവർ ഷിജുവും ചക്കരക്കൽ പ്രശാന്തിയിൽ പ്രജീഷുമാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കൊല്ലപ്പെട്ടത്.