ലണ്ടൻ: ഈ മാസം 29ന് തുർക്കിയിലെ ഇസ്താംബൂളിൽ നടക്കേണ്ടിയിരുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് കലാശപ്പോരിന്റെ വേദി മാറ്റി. ഇസ്താംബൂളിന് പകരം പോർച്ചുഗലിലെ പോർട്ടോ ആണ് പുതിയ വേദിയായി പ്രഖ്യാപിച്ചത്. തുർക്കിയിലെ കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. ഇംഗ്ലീഷ് പ്രീമിയൽ ലീഗ് ടീമുകളായ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയുമാണ് കിരീടപ്പോരാട്ടത്തിൽ ഏറ്റുമുട്ടുക.

കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുകത്ത് തുർക്കിയെ ബ്രിട്ടൺ റെഡ് സോണിൽ ഉൾപ്പെടുത്തിയിരുന്നു. അതുകൊണ്ട് ബ്രിട്ടണിൽ നിന്നുള്ളവരെ തുർക്കിയിലേക്ക് യാത്ര ചെയ്യാൻ സർക്കാർ അനുവദിക്കില്ല. ഇസ്താംബൂളിൽ മത്സരം നടത്തിയാൽ മത്സരത്തിനായി യാത്ര ചെയ്യുന്ന താരങ്ങൾ തിരികെ വന്നാൽ ക്വാറന്റീനിൽ കഴിയേണ്ടതായും വരും.

ഇംഗ്ലീഷ് ആരാധകർക്ക് മത്സരം കാണാനായി തുർക്കിയിലേക്ക് പോകാനുമാകില്ല. എന്നാൽ പോർച്ചുഗൽ ബ്രിട്ടന്റെ ഗ്രീൻ ലിസ്റ്റിലാണുള്ളത്. പോർച്ചുഗലിൽ ലോക്ക് ഡൗൺ അവസാന ഘട്ടത്തിലാണ്. ഈ മാസം 17നു യാത്രാ നിയന്ത്രണങ്ങളും നീക്കുമെന്നാണ് കരുതുന്നത്.പോർട്ടോ വേദിയായി തെരഞ്ഞെടുത്തതോടെ ഇംഗ്ലീഷ് ആരാധകർക്ക് മത്സരം കാണാനായി യാത്ര ചെയ്യാനാവും. ഇരു ടീമിന്റെയും ആരാധകർക്ക് 6000 ടിക്കറ്റുകൾ വീതമായിരിക്കും അനുവദിക്കുകയെന്ന് യുവേഫ വ്യക്തമാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ടിലെ വെംബ്ലിയും ഫൈനൽ വേദിയായി യുവേഫ പരിഗണിച്ചിരുന്നു. ഫൈനൽ നടത്താൻ ഒരുക്കമാണെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷനും അറിയിച്ചിരുന്നു.