ചങ്ങനാശ്ശേരി: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പിന്തുണായുമായി ചങ്ങനാശ്ശേരി അതിരൂപതയും. കുടുംബ ഭദ്രതയ്ക്ക് എതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ലെന്നാണ് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് ജോസഫ് പെരുന്തോട്ടത്തിന്റെ നിലപാട്. ജിഹാദ് എന്ന പദം ഉപയോഗിക്കാതെ പ്രണയ, ലഹരി തീവ്രവാദം എന്നാണ് ജോസഫ് പെരുന്തോട്ടം പറയുന്നത്. ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് ജോസഫ് പെരുന്തോട്ടത്തിന്റെ പ്രതികരണം.

കുടുംബങ്ങളെ തകർക്കുന്ന ചില ഘടകങ്ങൾ കുറച്ചുകാലമായി നമ്മുടെ സമൂഹത്തിൽ ശക്തിയാർജിക്കുകയാണ്. കുടുംബ ഭദ്രതയ്ക്ക് എതിനെതിരായ ശക്തികൾ പിടിമുറുക്കുമ്പോൾ നിശബ്ദത പാലിക്കാനാവില്ലെന്ന് ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം ലേഖനത്തിൽ വ്യക്തമാക്കുന്നത്. ഈ പ്രതികരണത്തിന്റെ ഭാഗമായാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചില വിപത്തുകൾക്കെതിരേ മുന്നറിയിപ്പുനൽകിയതും ജാഗ്രത പാലിക്കാൻ വിശ്വാസി സമൂഹത്തെ ആഹ്വാനം ചെയ്തതും. പ്രണയതീവ്രവാദവും ലഹരിതീവ്രവാദവും ഒരുമിച്ചു പോകുന്നവയാണെന്നും ജോസഫ് പെരുന്തോട്ടം ലേഖനത്തിൽ ആരോപിക്കുന്നു.

കുടുംബങ്ങളുടെ അടിത്തറ ഇളക്കുകയും സാമൂഹ്യജീവിതം കലുഷിതമാക്കുകയും ചെയ്യുന്ന അവസ്ഥ ആശങ്കയുളവാക്കുന്നതാണ്. കേരളത്തിലെ കുടുംബങ്ങൾ മുമ്പില്ലാത്ത വിധം ഗുരുതരവും വ്യത്യസ്തവുമായ ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. സ്ത്രീപീഡനങ്ങളും ആത്മഹത്യകളും വലിയ തോതിൽ വർധിച്ചുവരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും യുവതികളും വിവാഹിതരായ വീട്ടമ്മമാർപോലും ഇതിന് ഇരയാകുന്നു. പ്രണയക്കെണികളിൽപെടുത്തി വഞ്ചിച്ചും ഭീഷണിപ്പെടുത്തിയുമാണ് പല പീഡനങ്ങളും നടക്കുന്നത്. ഇതു പെൺകുട്ടികളെ മാത്രമല്ല ആൺകുട്ടികളെയും കെണിയിൽ പെടുത്തുകയും ലൈംഗിക ചൂഷണത്തിനും സാമ്പത്തിക ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്നു എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

ഇപ്പോൾ താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതോടെ മയക്കുമരുന്നു കടത്ത് വ്യാപകമാകാനും കേരളം അതിന്റെ മുഖ്യവിപണികളിലൊന്നായി തീരാനും സാധ്യതയേറെയാണ്. മനുഷ്യദ്രോഹപരമായ ഇത്തരം ഭീഷണികളെ ഇല്ലാതാക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടത്. നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ടായിട്ടും അധികാരികൾ നിസംഗത പാലിക്കുകയാണ്. ഈ നിലപാട് രാജ്യത്തിന്റെ ഭാവി അപകടത്തിലാക്കും. ഈ സാഹചര്യത്തെ കേന്ദ്രസംസ്ഥാന സർക്കാരുകൾ തികഞ്ഞ ഗൗരവത്തോടെ കാണണം. രാഷ്ട്രീയ പ്രവർത്തകരും സാംസ്‌കാരിക നായകരും മാധ്യമപ്രവർത്തകരും ഇവിടത്തെ ഭാവിതലമുറയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുവാൻ കടപ്പെട്ടവരാണ്.

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ ഉയർത്തുന്ന ആശങ്കകൾ ഉൾക്കൊള്ളുന്നതിനും തുറന്ന മനസോടെ ചർച്ചചെയ്യുന്നതിനും പൊതുരംഗത്തുള്ളവർ തയാറാകണം. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും പത്രമാധ്യമങ്ങളും പുലർത്തുന്ന പക്ഷപാതപരമായ നിലപാടുകൾ തിരുത്തപ്പെടേണ്ടവയാണ്. സാമൂഹിക തിന്മകളുടെനേരെ ധാർമികതയുടെ ശബ്ദമായ സഭയ്ക്ക് മൗനം പാലിക്കാൻ സാധിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.