ചെന്നൈ: ഡോക്ടർ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത് കുടുംബ വഴക്കിനെ തുടർന്നെന്ന് പൊലീസ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെന്നൈ ഡിണ്ടിവനം സ്വദേശി ഡോ.ഗോകുൽ കുമാർ ഭാര്യ കീർത്തനയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കറിക്കത്തികൊണ്ട് കഴുത്തറുത്തുകൊന്നശേഷം മരണം ഉറപ്പാക്കാൻ ശരീരത്തിലൂടെ കാർ പലതവണ കയറ്റിയിറക്കിയ ​ഗോകുൽ അതേ കാറിൽ തന്നെ രക്ഷപെടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കളുടെ മുമ്പിൽ വച്ചായിരുന്നു ഡോക്ടറുടെ ക്രൂരത.

പിന്നീട് അറസ്റ്റിലായ ​ഗോകുൽ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളെ തുടർന്ന് വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് ഇയാൾ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്. നഗരത്തിൽ ഒരു സ്വകാര്യ ആശുപ്രതിയിലെ ഡോക്ടറാണ് ഗോകുൽ. സ്വകാര്യ സ്ഥാപനത്തിൽ എച്ച് ആർ മാനേജരാണ് കീർത്തന. മൂന്നു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ലോക്ഡൗൺ ആരംഭിച്ചതോടെ ജോലിക്ക് പോകുന്നത് ഡോക്ടർ നിർത്തി. ലോക്ഡൗണിൽ സർക്കാർ ഇളവുകൾ അനുവദിച്ചെങ്കിലും ജോലിക്കുപോകാനില്ലെന്ന നിലപാടിലായിരുന്നു ഗോകുൽ. ഇതു സംബന്ധിച്ച് ദമ്പതികൾ വഴക്ക് പതിവായിരുന്നു. തുടർന്ന് കീർത്തനയും ഗോകുലും മേൽ മർവ്വത്തൂരിലെ കീർത്തനയുടെ വീട്ടിലേക്കു താമസം മാറ്റി. പക്ഷേ, കലഹം വീണ്ടും തുടങ്ങി.

ഇതിനിടെ ഇവരും വിവാഹമോചനത്തിന് കോടതിയെ സമീപിക്കാനുള്ള നടപടികളും തുടങ്ങി. കഴിഞ്ഞദിവസം വൈകിട്ട് ജോലിക്കുപോകാത്തതിനെച്ചൊല്ലി ഇരുവരും വഴക്കുതുടങ്ങി. കലിമൂത്ത ഗോകുൽ അടുക്കളയിൽ നിന്ന് കറിക്കത്തിയെടുത്ത് കീർത്തനയെ ആക്രമിക്കുകയായിരുന്നു. കഴുത്ത് വെട്ടേറ്റു തൂങ്ങി. ബഹളം കേട്ട് ഓടിയെത്തിയ കീർത്തനയുടെ മാതാപിതാക്കളെയും ഗോകുൽ ആക്രമിച്ചു. എന്നിട്ടും ദേഷ്യമടങ്ങാത്ത ഗോകുൽ കീർത്തനയുടെ മുടിയിൽ പിടിച്ചുവലിച്ച് പുറത്തേക്കുകൊണ്ടുപോയി. തന്റെ കാർ പലതവണ കീർത്തനയുടെ ദേഹത്തിലൂടെ കയറ്റി ഇറക്കി മരണം ഉറപ്പാക്കി.

തുടർന്ന് കാറുമായി രക്ഷപെട്ടു. ഇതെല്ലാം കണ്ട് ഞെട്ടിവിറച്ചുനിൽക്കാനേ കീർത്തനയുടെ മാതാപിതാക്കൾക്ക് ആയുള്ളൂ. അയൽക്കാർ വിവരം നൽകിയതനുസരിച്ച് എത്തിയ പൊലീസ് കീർത്തനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രക്ഷപെട്ട ഗോകുലിനെ ചെന്നൈ -തിരുച്ചിറപ്പള്ളി ദേശീയപാതയിൽ ആർതുർ ടോൾ പ്ലാസയ്ക്കു സമീപം കാർ നിയന്ത്രണം വിട്ടു മറിഞ്ഞ നിലയിൽ കണ്ടെത്തി. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റസമ്മതം നടത്തിയെന്നാണ് പൊലീസ് പറയുന്നത്.