ചെന്നൈ: ചെന്നൈയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെയും വെടിവെച്ച് കൊലപ്പെടുത്തിയത് മരുമകളാണെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ദാമ്പത്യപ്രശ്‌നങ്ങളും മറ്റുമാണ് ഈ അരുംകൊലയിലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചത്. കൊലപാതക ശേഷം മഹാരാഷ്ട്രയിലേക്ക് രക്ഷപെട്ട മൂന്ന് 3 പ്രതികളെ മഹാരാഷ്ട്രയിലെ സോലാപൂരിൽ ചെന്നൈ പൊലീസ് കാർ പിന്തുടർന്നു സാഹസികമായി പിടികൂടി. പ്രധാന പ്രതിയെന്നു സംശയിക്കുന്ന ജയമാല ഉൾപ്പെടെയുള്ളവരെ കണ്ടെത്താനായി തിരച്ചിൽ തുടരുന്നു.

പിടിയിലായ പ്രതികളെ ചെന്നൈയിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്യും. നഗരത്തെ ഞെട്ടിച്ച് ബുധനാഴ്ച രാത്രിയാണു പണമിടപാടു സ്ഥാപനം നടത്തുന്ന ദിലീപ് ചന്ദ്, ഭാര്യ പുഷ്പ ഭായ്, മകൻ ശീതൾ കുമാർ എന്നിവരെ വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതൾ കുമാറും ഭാര്യ ജയമാലയും പിരിഞ്ഞു താമസിക്കുകയാണ്. ജീവനാംശമായി 5 കോടി ആവശ്യപ്പെട്ടതിനാൽ ഇരു കുടുംബങ്ങൾക്കിടയിൽ തർക്കമുണ്ട്. പ്രശ്‌നം പറഞ്ഞു തീർക്കാനെത്തിയ ജയമാലയും സഹോദരന്മാരുമുൾപ്പെടുന്ന സംഘമാണു കൊലപാതകത്തിനു പിന്നിലെന്നാണു പൊലീസിന്റെ നിഗമനം. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു നിർണായക തുമ്പ് ലഭിച്ചത്.

ജയമാലയുടെ സഹോദരൻ കൈലാഷ് (32), സുഹൃത്തുക്കളായ കൊൽക്കത്ത സ്വദേശി രവീന്ദ്രനാഥ ഖേർ (25), പുണെ സ്വദേശി വിജയ് ഉത്തം (28) എന്നിവരെയാണു പിടികൂടിയത്. ഇന്നലെ രാത്രി പി.ജവഹറിന്റെ നേതൃത്വത്തിലുള്ള ചെന്നൈ പൊലീസ് സ്‌പെഷൽ ടീം കാറിൽ പോകുമ്പോൾ എതിർ ദിശയിലേക്കു പോയ കാറിൽ പ്രതികളോടു സാമ്യമുള്ളവരെ കണ്ടു. ഉടൻ വാഹനം തിരിച്ചു കാറിനെ പിന്തുടർന്ന പൊലീസ് സംഘമാണു പിടികൂടിയത്. പ്രതികളിൽനിന്നു തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. ജയമാല, പുണെയിൽ അഭിഭാഷകനായ സഹോദരൻ വിലാസ്, ഇയാളുടെ കൂട്ടാളി എന്നിവരെയാണു ഇനി പിടികൂടാനുള്ളത്.

കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്താണു സംഘം പുണെയിൽനിന്നു ചെന്നൈയിലെത്തിയതെന്നു പൊലീസ് അറിയിച്ചു ആയുധങ്ങൾ പുണെയിൽനിന്നു കൊണ്ടുവന്നതാണ്. ജയമാലയെ ശീതളും കുടുംബവും അപമാനിക്കുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നതായി കൈലാസ് പറഞ്ഞു. ജാതിയും കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയും പറഞ്ഞു നിരന്തരം കളിയാക്കി. ഇതാണു ഇരുവരും പിരിയാൻ കാരണം.

രണ്ടു പെൺകുട്ടികളെ വളർത്താനായാണു 5 കോടി നഷ്ടപരിഹാരം ചോദിച്ചത്. എന്നാൽ, ശീതളിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതു പ്രകോപനമായി. ഇതിനെത്തുടർന്നാണു കൊലപ്പെടുത്താൻ തീരുമാനിച്ചത്. മൂന്നു പേരെയും വെടിവച്ചു കൊന്നതു താനും സുഹൃത്തും ചേർന്നാണെന്നും 5 റൗണ്ട് വെടിയുതിർത്തെന്നും കൈലാസ് പറഞ്ഞു. സംഭവത്തിനു ശേഷം 2 കാറിലാണു തങ്ങൾ രക്ഷപ്പെട്ടതെന്നും പൊലീസിനു മൊഴി നൽകി.

സൈലൻസർ ഘടിപ്പിച്ച തോക്കുമായാണ് ജയമാല എത്തിയത്. നഗരത്തിൽ ജനത്തിരക്കേറിയ പ്രദേശങ്ങളിലൊന്നാണു സൗക്കാർപേട്ട്.ഇവിടെ വിനായക സ്ട്രീറ്റിലെ മൂന്നു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണു ദലി ചന്ദും കുടുംബവും താമസിക്കുന്നത്. വൈകിട്ട് ആറിനും ഒൻപതിനുമിടയിലാണു സംഭവം നടന്നതെന്നാണു നിഗമനം. എന്നാൽ, വെടിയൊച്ചയൊന്നും കേട്ടില്ലെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകി. ശബ്ദം പുറത്തു കേൾക്കാതിരിക്കാവാണ് സൈലൻസർ ഘടിപ്പിച്ചത്.

കൊലപാതത്തിന് ശേഷം ഒന്നും സംഭവിക്കാത്ത രീതിയിൽ പുറത്തിറങ്ങി ഇവർ രക്ഷപെടുകയായിരുന്നു. ജയമാലയും സഹോദരന്മാരും കാർ മാർഗമാണു ചെന്നൈയിൽ നിന്നു രക്ഷപ്പെട്ടതെന്നാണു നിഗമനം. മറ്റു രണ്ടു പേർ ട്രെയിനിലും. പ്രതികളുടെ വിവരങ്ങൾ ആർപിഎഫിനു കൈമാറി. ചെന്നൈ പൊലീസ് വിവരമറിയിച്ചതിനെത്തുടർന്നു പുണെയിലെ ജയമാലയുടെ വീട്ടിൽ മഹാരാഷ്ട്ര പൊലീസ് പരിശോധന നടത്തിയിരുന്നു.