ചെന്നൈ: ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ സംസ്ഥാനത്തും പൊലീസ് സ്വീകരിക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധം വ്യപകമാകാറുണ്ട്. എന്നാൽ അവയൊക്കെ തന്നെയും സോഷ്യൽ മീഡിയ കേന്ദ്രീകരിച്ചോ മറ്റുമാധ്യമങ്ങളിൽ കൂടിയോ ആയതിനാൽ തന്നെ കേരളപൊലീസിന് അത്ര പൊല്ലാപ്പാകാറില്ല.എന്നാൽ ഇപ്പോഴിത പൊലീസിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരമ്മ.

സംഭവം ചെന്നൈയിലാണെന്ന് മാത്രം.മീൻ വാങ്ങാൻ പോയ തന്റെ മകൾക്കെതിരെ ഇ പാസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷക കൂടിയായ അമ്മ നടുറോഡിൽ വെച്ച് പൊലീസിനെതിരെ അസഭ്യവർഷം നടത്തിയത്.സംഭവത്തെത്തുടർന്ന് മകൾക്കൊപ്പം അമ്മക്കെതിരെയും കേസെടുത്തിരിക്കുകയാണ് പൊലീസ്.ചെന്നൈ ചെട്പെട്ട് ട്രാഫിക് പൊലീസിലെ പൊലീസുകാർക്ക് നേരേയാണ് അഭിഭാഷകയായ തനൂജ കാന്തുല്ല ഭീഷണി മുഴക്കിയത്. സംഭവത്തിൽ പൊലീസ് ഹെഡ് കോൺസ്റ്റബിളായ രജിത്കുമാറിന്റെ പരാതിയിൽ തനൂജയ്‌ക്കെതിരേയും പൊലീസ് കേസെടുത്തു.

സംഭവം ഇങ്ങനെ; തനൂജയുടെ മകളായ പ്രീതി രഞ്ജനെ ഇ-പാസില്ലാതെ യാത്ര ചെയ്തതിന് പൊലീസ് പിടികൂടിയതാണ് സംഭവങ്ങളുടെ തുടക്കം. രാവിലെ കാറിൽ വന്ന പ്രീതിയെ പൊലീസ് സംഘം തടഞ്ഞു. ചോദിച്ചപ്പോൾ മീൻ വാങ്ങാനായി കടപ്പുറത്തേക്ക് പോവുകയാണെന്നായിരുന്നു മറുപടി. എന്നാൽ ഇവരുടെ കൈവശം ഇതിനുള്ള പാസ് ഇല്ലായിരുന്നു. തുടർന്ന് പൊലീസ് ഇവർക്കെതിരേ കേസെടുക്കുകയും ചലാൻ നൽകുകയും ലൈസൻസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് പ്രീതി അമ്മയെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.

ഏതാനും നിമിഷങ്ങൾക്കകം തനൂജ ആഡംബര കാറിൽ സ്ഥലത്തെത്തി. അഭിഭാഷകയാണെന്ന് പരിചയപ്പെടുത്തിയ ഇവർ മകൾക്കെതിരേ കേസെടുത്തതിന് പൊലീസിന് നേരേ തട്ടിക്കയറി. പൊലീസുകാരെ അസഭ്യം പറയുകയും ജോലി തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാസ്‌ക് പോലും ധരിക്കാതെയാണ് ഇവർ വന്നിരുന്നത്. ഇവരോട് മാസ്‌ക് ധരിക്കാൻ പൊലീസുകാർ ആവശ്യപ്പെട്ടെങ്കിലും ഇവർ ചെവികൊണ്ടില്ല. ഇതിനിടെ, നടന്ന സംഭവങ്ങളെല്ലാം ചിലർ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹെഡ് കോൺസ്റ്റബിളായ രജിത്കുമാർ അഭിഭാഷകയ്‌ക്കെതിരേ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും പൊലീസുകാരെ ഭീഷണിപ്പെടുത്തിയതിനും ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പകർച്ചവ്യാധി നിയമപ്രകാരവും അഭിഭാഷകയ്‌ക്കെതിരേ കേസെടുത്തിട്ടുണ്ട്.