തിരുവനന്തപുരം: തിരുവനന്തപുരത്ത് ആരംഭിക്കുന്ന രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ആർഎസ്എസ് നേതാവ് എം എസ് ഗോൾവാക്കറുടെ പേര് നൽകുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്ത് നൽകി.ശാസ്ത്ര സാങ്കേതിക മേഖലയിൽ രാജ്യം നേടിയ പുരോഗതിക്ക് ഊടും പാവും നൽകുകയും, ആധുനിക ഇന്ത്യക്ക് അടിത്തറയിടുകയും ചെയ്ത മഹാനായ നേതാവായിരുന്നു മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി. അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്ന സ്ഥാപനത്തിന്റെ രണ്ടാമത്തെ കാമ്പസിന് ആർഎസ്എസ് നേതാവിന്റെ പേര് നൽകുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആർ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നൽകണമെന്നും കത്തിൽ രമേശ് ചെന്നിത്തല പ്രധാനമന്ത്രിയോടാവശ്യപ്പെട്ടു.

മതവിദ്വേഷവും, ഫാസിസവും, അസഹിഷ്ണതയും മാത്രം മുഖ മുദ്രയാക്കുകയും, ഇന്ത്യയിലെ നിരവധി വർഗീയ കലാപങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന സംഘടനയാണ് ആർഎസ്എസ്. ആ സംഘടനയടെ അധ്യക്ഷനായിരുന്ന ഒരു വ്യക്തിയുടെ പേര് ഇന്ത്യയുടെ അഭിമാനമായ ഒരു ശാസ്ത്ര സാങ്കേതിക സ്ഥാപനത്തിന് നൽകുന്നത് വിരോധാഭാസമാണെന്നും രമേശ് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇത് വർഗ്ഗീയത വളർത്താനേ ഉപകരിക്കൂ. രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ എന്ത് സംഭാവന നൽകിയാട്ടാണ് ഗോൾവാൾക്കറുടെ പേര് ഈസ്ഥാപനത്തിന് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായതെന്നും രമേശ് ചെന്നിത്തല ചോദിച്ചു. അതുകൊണ്ട് ഈ തിരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻവാങ്ങണമെന്നും, ആർ ജി സി ബിയുടെ രണ്ടാമത്തെ കാമ്പസിനും രാജീവ് ഗാന്ധിയുടെ പേര് തന്നെ നൽകണമെന്നും രമേശ് ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.