തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേസ് നിയമവിരുദ്ധമായി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തന്നെ പോരാട്ടം നടത്തിയ പശ്ചാത്തലത്തിൽ സ്വതന്ത്രവും നീതിപൂർവ്വവുമായ വിചാരണ ഉറപ്പാക്കുന്നതിന് വേണ്ടി കേസ് നടത്തിപ്പിന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം എന്നാണ് ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് പിൻവലിക്കാനുള്ള സർക്കാർ ശ്രമത്തിനെതിരെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുതൽ സുപ്രീംകോടതി വരെ രമേശ് ചെന്നിത്തല നിയമ യുദ്ധം നടത്തിയിരുന്നു. ചെന്നിത്തലയുടെ ഇടപെടലായിരുന്നു സർക്കാറിന്റെ ഈ കേസിലെ കള്ളക്കളികൾ പൊളിച്ചത്. സൗമ്യാ വധം, ചലച്ചിത്ര നടിക്ക് എതിരായ അതിക്രമം തുടങ്ങിയ കോളിളക്കമുണ്ടാക്കിയ കേസുകളിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വ.സുരേശനെ നിയമസഭാ കയ്യാങ്കളിക്കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.

നീതി നിർവഹണത്തിനുള്ള ഭരണഘടനാപരമായ ബാദ്ധ്യത നിറവേറ്റാതെ കേസ് പിൻവലിക്കാനുള്ള സർക്കാർ നീക്കത്തിന് കൂട്ടു നിന്ന അതേ പ്രോസിക്യൂട്ടറോ സർക്കാർ സർവ്വീസിലുള്ള മറ്റേതെങ്കിലും അഭിഭാഷകനോ കേസ് വാദിച്ചാൽ അത് പ്രഹസനമായി മാറുകയും കേസ് അട്ടിമറിക്കപ്പെടുകയും ചെയ്യുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.