കൊല്ലം: ഇടതു സർക്കാർ അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതസൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കിയെന്നും വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടിമെതിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമല വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്മൂലം തിരുത്തി കോടതിയിൽ നൽകാൻ തയ്യാറുണ്ടോ എന്നും വിശ്വാസികളോട് മാപ്പ് പറയാൻ തയ്യാറുണ്ടോ എന്നും ചെന്നിത്തല ചോദിച്ചു.

കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി പട്ടിക വൈകിയതിന് കാരണത്തിൽ ഒന്ന് ഇതാണ്. സ്ഥാനാർത്ഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളും ആണ്. തലമുറമാറ്റം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധന കരാർ സംബന്ധിച്ച ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മക്കെതിരായ ആരോപണം ചെന്നിത്തല ആവർത്തിച്ചു. ഇ.എം.സി.സിയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ ന്യൂയോർക്കിൽവെച്ചും ചർച്ച നടത്തി. കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഉടൻ പുറത്ത് വിടുമെന്നും ചെന്നിത്തല പറഞ്ഞു.