ബെംഗളൂരു: കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിക്കിടെ സീരിയൽ നടി ചേതന രാജിന്റെ മരണ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സർജറി നടന്ന ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. വീട്ടുകാരുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ബെംഗ്ലൂരു രാജാജി നഗറിൽ പ്രവർത്തിച്ചിരുന്ന ഷെട്ടീസ് കോസ്‌മെറ്റിക്‌സ് ക്ലിനിക്കിന് അംഗീകാരം ഇല്ലായിരുന്നുവെന്ന് വ്യക്തമായി.

ചേതന രാജിന്റെ മരണത്തിന് പിന്നാലെ ഷെട്ടീസ് ക്ലിനിക് പൂട്ടിയ നിലയിലാണ്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ അടക്കം ക്ലിനിക്കിലെ ജീവനക്കാരെല്ലാം ഒളിവിലാണ്. തിങ്കളാഴ്ച രാവിലെ 8.30 നാണ് ബെംഗളൂരുവിലെ രാജാജിനഗറിലെ നവരംഗ് തീയേറ്ററിന് എതിർ വശത്തുള്ള ബെംഗ്ലൂരുവിലെ ഷെട്ടീസ് കോസ്‌മെറ്റിക് ക്ലിനിക്കിൽ 21കാരിയായ നടി ചേതന രാജ് എത്തിയത്. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം കൊഴുപ്പ് നീക്കുന്ന ശസ്ത്രക്രിയക്കായി.

വലിയ തുകയാണ് കൊഴുപ്പ് മാറ്റുന്ന ശസ്ത്രക്രിയക്കായി ഷെട്ടീസ് കോസ്‌മെറ്റിക് ക്ലിനിക്ക് വാങ്ങിയിരുന്നത്. രണ്ട് ഡോക്ടർമാരും രണ്ട് അനസ്തീസിസ്റ്റുമാണ് ഈ ക്ലിനിക്കിലുള്ളത്. ടിവി സീരിയൽ രംഗത്തെ നിരവധി പേർ സ്ഥിരം സന്ദർശകരാണ്. പതിനൊന്ന് മണിയോടെ നടന്ന കൊഴുപ്പ് നീക്കാനുള്ള ശസ്ത്രക്രിക്ക് പിന്നാലെ ചേതന രാജിന് കടുത്ത ശ്വാസതടവും തളർച്ചയും അനുഭവപ്പെടുകയായിരുന്നു. സർജറിയിലെ സങ്കീർണത കാരണം ശ്വാസകോശത്തിലും കരളിലും വെള്ളം അടിഞ്ഞുകൂടി.

പിന്നാലെ ബോധരഹിതയായ നടിയെ വൈകിട്ടോടെ കോസ്‌മെറ്റിക് ക്ലിനിക്കിലെ മെൽവിൻ എന്ന ഡോക്ടർ സമീപത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയായ കാഡെയിൽ എത്തിക്കുകയായിരുന്നു. ഹൃദയാഘാതം എന്ന് പറഞ്ഞാണ് ആശുപത്രിയിൽ എത്തിച്ചത്.
ഹൃദയാഘാതം ഉണ്ടായ രോഗിയെപ്പോലെ നടിയെ ചികിത്സിക്കണമെന്ന് ക്ലിനിക്കിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരെ ഭീഷണിപ്പെടുത്തി. 45 മിനിട്ടോളം സിപിആർ ഉൾപ്പെടെ നടത്തിയെങ്കിലും ചേതനയെ രക്ഷിക്കാനായില്ല.

തുടർന്ന് കാഡെ ആശുപത്രിയിലെ ഡോക്ടർമാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോാഴേക്കും നടി മരിച്ചിരുന്നുവെന്നും ഐസിയുവിലേക്ക് ക്ലിനിക്കിലെ ഡോക്ടർ നിർബന്ധിച്ച് മാറ്റിയെന്നും കാഡെ ആശുപത്രി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വീട്ടുകാരെ അറിയിക്കാതെ കൂട്ടുകാർക്കൊപ്പമാണ് നടി ചേതന രാജ് ശസ്ത്രക്രിക്ക് എത്തിയിരുന്നത്. ഇന്നലെ രാത്രി 9 മണി ആയിട്ടും മകളെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരണ വിവരം അറയുന്നത്. കൊഴുപ്പു മാറ്റുന്ന ശസ്ത്രക്രിയയുടെ കാര്യം നേരത്തെ നടി വീട്ടിൽ അവതരിപ്പിച്ചിരുന്നെങ്കിലും വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ശസ്ത്രക്രിയയുടെ സങ്കീർണതയും ക്ലിനിക്ക് സുരക്ഷിതമല്ലെന്ന കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിലാണ് വീട്ടുകാർ എതിർത്തിരുന്നത്.