ഗുവാഹത്തി: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ കുട്ടി മരിച്ചെന്ന് വിധിയെഴുതി മാതാപിതാക്കളെ മടക്കിയ കമ്പൗണ്ടറുടെ അനാസ്ഥയിൽ കുഞ്ഞിന്റെ ജീവൻ പൊലിഞ്ഞു. അസമിലെ ഡിബ്രുഗഢിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയായ കമ്പൗണ്ടറായ ഗൗതം മിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡിബ്രുഗഢിലുള്ള മുട്ടുക്ക് തേയില തോട്ടത്തിനോടനുബന്ധിച്ച് നടത്തുന്ന ആശുപത്രിയിലാണ് അതി നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് മാസം പ്രായമുള്ള ആൺ കുഞ്ഞുമായി തേയില തോട്ടത്തിൽ ജോലി ചെയ്യുന്ന ദമ്പതികൾ ചികിത്സക്കായി ഈ ആശുപത്രിയിലെത്തിയ സമയത്ത് ഡോക്ടർമാരും നഴ്സുമാരും ആരും ഉണ്ടായിരുന്നില്ല. കമ്പൗണ്ടറായ ഗൗതം മിത്ര മാത്രമായിരുന്നു ഈ സമയത്ത് അവിടെയുണ്ടായിരുന്നത്. കുട്ടിയെ പരിശോധിച്ച ഗൗതം കുഞ്ഞ് മരിച്ചതായി പറഞ്ഞ് മാതാപിതാക്കളെ മടക്കി.

വീട്ടിലെത്തിയ മാതാപിതാക്കൾ കുഞ്ഞിനെ അടക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെ അമ്മയുടെ മടിയിൽ നിന്ന് കുഞ്ഞ് കൈകാലുകൾ ചലിപ്പിച്ചു. ഉടൻ തന്നെ കുഞ്ഞിനെ അസം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ആശുപത്രിയിലെത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. കൃത്യ സമയത്ത് കുഞ്ഞിന് ചികിത്സ നൽകിയിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി.

സംഭവത്തെ തുടർന്ന് എസ്റ്റേറ്റിലെ 1200 തൊഴിലാളികൾ സംഘടിച്ച് ആദ്യം ചികിത്സയ്ക്ക് പോയ ആശുപത്രിയിലേക്കും പിന്നീട് പൊലീസ് സ്റ്റേഷനിലേക്കും പ്രതിഷേധ പ്രകടനം നടത്തി. ഇതിന് പിന്നാലെയാണ് പൊലീസ് ഗൗതം മിത്രയെ അറസ്റ്റ് ചെയ്തത്.