മുംബൈ: ചുമയുടെ മരുന്ന് അമിതമായി നൽകിയതിനെ തുടർന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. നവജാത ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മിൽ തള്ളിയ സംഭവത്തിലാണ് അറസ്റ്റു രേഖപ്പെടുത്തിയിരിക്കുന്നത്.

താനെ മഹാത്മ ഫൂലെ ചേരിയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കേസിൽ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നൽകുകയായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പൊലീസ് പറയുന്നു.

കുഞ്ഞ് മരിച്ചതിനെ തുടർന്ന് ഭയന്നുപോയ യുവതി മൃതദേഹം വെള്ളം നിറച്ചുവച്ചിരുന്ന ഡ്രമ്മിൽ തള്ളുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി. തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് കേസ് തെളിഞ്ഞത്.

ചേരിക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സംശയകരമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് ശനിയാഴ്ച രാവിലെ കുഞ്ഞിനെ ഡ്രമ്മിൽ നിന്ന് കണ്ടെത്തിയത്. ഉടനെ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

അയൽവാസികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞ് അസുഖബാധിതനായിരുന്നുവെന്ന കാര്യം പൊലീസ് അറിഞ്ഞത്. അമ്മയാണ് കുഞ്ഞിനെ ശ്രൂശ്രൂഷിച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നതെന്ന് പൊലീസ് പറയുന്നു. വീട്ടുകാർ ശകാരിക്കുമെന്ന് ഭയന്നാണ് യുവതി വ്യാജ പരാതി നൽകിയതെന്ന് പൊലീസ് പറയുന്നു.