ബീജിങ്: ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ അതിർത്തിയിലെ വൈര്യം മറന്ന് പരസ്പര സഹകരണത്തിന്റെ പാതയിൽ ഇന്ത്യയും ചൈനയും. ഇന്ത്യൻ ജനതയ്ക്ക് 'പ്രാണവായു' നൽകുന്നതിനുള്ള 25,000 ഓക്‌സിജൻ കോൺസെൻട്രേറ്റർ ഓർഡറുകൾ പെട്ടെന്ന് നൽകാനായി കമ്പനികൾ അധികസമയം ജോലിയെടുക്കുകയാണ്.

ഒരു വർഷം മുമ്പ് ഇന്ത്യയും ചൈനയും അതിർത്തിയിൽ പോരടിച്ചപ്പോൾ നിരവധി പട്ടാളക്കാരുടെ ജീവനാണ് പൊലിഞ്ഞത്. എന്നാൽ, ഇപ്പോൾ സ്ഥിതി ആകെ മാറിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും ശത്രുതയെല്ലാം മാറ്റിവച്ചാണ് പരസ്പര സഹകരണവുമായി രംഗത്തുവന്നിരിക്കുന്നത്.

ചൈനീസ് മെഡിക്കൽ നിർമ്മാണ കമ്പനികൾ ഇന്ത്യയിൽ നിന്നുള്ള ഓർഡറുൾ പെട്ടെന്ന് നൽകാനായി അധികസമയം ജോലി ചെയ്യുകയാണ്. കുറഞ്ഞത് 25,000 ഓർഡറുകളെങ്കിലും അടുത്ത ദിവസങ്ങളിൽ ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾക്കായി ലഭിച്ചിട്ടുണ്ട്. ഇവ അയക്കാനായി പ്രത്യേക ചരക്ക് വിമാനങ്ങളും ഏർപ്പെടുത്തും. ഈ മഹത്തായ പ്രവൃത്തിക്കായി ചൈനീസ് കസ്റ്റംസിന്റെ സഹായമുണ്ടാകും' ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൺ വീഡോംഗ് ട്വീറ്റ് ചെയ്തു.

കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞദിവസം ചൈനീസ് സർക്കാർ അധീനതയിലെ സിചുവാൻ എയർലൈൻസ് ഇന്ത്യയിലേക്കുള്ള എല്ലാ ചരക്ക് വിമാനങ്ങളും 15 ദിവസത്തേക്ക് നിർത്തിവെച്ചതായി അറിയിച്ചിരുന്നു. ഇത്, മെഡിക്കൽ ഉപകരണങ്ങൾ എത്തിക്കാൻ വലിയ തടസ്സമായിട്ടുണ്ട്. ഇതേതുടർന്നാണ് പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തുന്നത്.

കോവിഡിനെതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് അംബാസഡറുടെ ട്വീറ്റ് വന്നത്. ഇന്ത്യക്ക് സഹായം അയക്കുന്നതിൽ അമേരിക്ക കാലതാമസം വരുത്തിയെന്ന് ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. പടിഞ്ഞാറുമായുള്ള ഇന്ത്യയുടെ അടുപ്പം ദുർബലവും പൊള്ളയുമാണെന്നും അവർ ചൂണ്ടിക്കാണിച്ചു. ഇതിന് പിന്നാലെയാണ് ബൈഡന്റെ പ്രഖ്യാപനം വന്നത്.