ന്യൂഡൽഹി: കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങൾക്ക് ചൈന താത്ക്കാലിക നിരോധനമേർപ്പെടുത്തി. പാക്കേജിങ്ങിൽ വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ആറ് കയറ്റുമതി കമ്പനികളിൽ നിന്നുള്ള ശീതികരിച്ച സമുദ്രോത്പന്നങ്ങൾക്ക് ചൈന വ്യാഴാഴ്ച വിലക്കേർപ്പെടുത്തിയത്.

വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നേരത്തെയും വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾ ചൈന വിലക്കിയിരുന്നു. കഴിഞ്ഞ കൊല്ലം ആദ്യം മുതൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന ശീതികരിച്ച ഭക്ഷ്യവസ്തുക്കൾക്ക് സൂക്ഷ്മപരിശോധനയ്ക്ക് ശേഷമാണ് ചൈന വിതരണാനുമതി നൽകി വരുന്നത്.

ഇന്ത്യയിലെ ആറ് കമ്പനികളിൽ നിന്നെത്തിയ ഉത്പന്നങ്ങളുടെ പുറംപൊതിയിലാണ് വൈറസിനെ കണ്ടെത്തിയതെന്നും പ്രസ്തുത കമ്പനികളുടെ ഉത്പന്നങ്ങൾക്ക് ഒരാഴ്ചത്തെ നിരോധനമേർപ്പെടുത്തിയതായും ജനറൽ അഡ്‌മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഓഫ് ചൈന അറിയിച്ചു. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെടുകയും പിന്നീട് ലോകത്താകമാനം വ്യാപിക്കുകയും ചെയ്തെങ്കിലും കടുത്ത നിയന്തണങ്ങൾ മൂലം കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ചൈനയ്ക്ക് സാധിച്ചിരുന്നു.