ഇടുക്കി: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്ത് ഭരണം വീണ്ടും യുഡിഎഫിന്. അവിശ്വാസം നേരിട്ട സിനി ബേബി വീണ്ടും ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റാകും.അവിശ്വാസം കൊണ്ടുവന്ന എൽഡിഎഫ് അംഗങ്ങളും സ്വതന്ത്രയും വോട്ടിംഗിൽ നിന്നും വിട്ട് നിന്നതോടെയാണ് യുഡിഎഫിന് നഷ്ടപ്പെട്ട ഭരണം തിരിച്ചുകിട്ടിയത്. ഇവിടെസിപിഐയും സിപിഐഎമ്മും തമ്മിൽ ഭിന്നത ഉടലെടുത്തിരുന്നു.

ഈ സാഹചര്യത്തിലാണ് എൽഡിഎഫ് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്.നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെയാണ് യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായത്.യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്രഅംഗം എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. പഞ്ചായത്തിൽ എൽഡിഎഫിനും യുഡിഎഫിനും ആറ് വാർഡുകളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്.

സ്വതന്ത്രയെ ഒപ്പം നിർത്തി ഇരുമുന്നണികളും ശ്രമിച്ചിരുന്നെങ്കിലും അവർ വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെയായിരുന്നു യുഡിഎഫിന് ഭരണം ലഭിച്ചത്. പിന്നീട് പ്രസിഡണ്ടിനെതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരികയായിരുന്നു. അവിശ്വാസം ചർച്ചക്കെടുത്ത സമയത്ത് സ്വതന്ത്ര എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെ യുഡിഎഫിന് ഭരണം നഷ്ടമായി.