തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ചിറയിൻകീഴ് വിളയിൽ മൂല സ്വദേശി ശ്രീ കുട്ടൻ എന്ന് വിളിക്കുന്ന അഭിജിത്ത്, ചിറയിൻകീഴ് സ്വദേശിയായ സിനോഷ്, കല്ലുവാതുക്കൽ സ്വദേശികളായ സുധീഷ്, സ്‌നേഹൻ എന്നിവരാണ് അറസ്റ്റിലായത്.

തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുടപുരത്ത് വയലിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന അജിത്ത്, ഒന്നാം പ്രതിയായ അഭിജിത്തിനെ പണം ആവശ്യപ്പെട്ടും മറ്റും സ്ഥിരം ശല്യപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്യുമായിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

എട്ടു പേരടങ്ങിയ സംഘമാണ് കൊലപാതകം ചെയ്തത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ഇനിയും നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. വ്യാഴാഴ്ച രാത്രിയിൽ അഭിജിത്തും സംഘവും ചേർന്ന് അജിത്തിന് മുടപുരം വയലിന് സമീപം എത്തിക്കുകയും മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അഭിജിത്താണ് ആയുധങ്ങൾ വീടിനു സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മെയ് 28ന് രാവിലെയാണ് ചിറയിൻകീഴ് മുടപുരം തെങ്ങുംവിളയിൽ വയലിന് സമീപം യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ വെട്ടേറ്റതിന്റെും മർദനത്തിന്റെയും പാടുകളുണ്ട്. ചിറയിൻകീഴ് തെക്കേ അരയതുരുത്തി സ്വദേശി അജിത് (25) ആണ് കൊല്ലപ്പെട്ടത്. ആറ്റിങ്ങലിലും ചിറയിൻകീഴിലുമായി രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അജിത്. കൊലപാതകത്തിന് പിന്നിൽ ഗുണ്ടാപ്പകയെന്നാണ് പൊലീസ് സംശയിച്ചിരുന്നു.