ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിലെ അന്ധവിശ്വാസ കൊലയിൽ ഇനിയും അവ്യക്തതകൾ. കുറ്റം അച്ഛനും അമ്മയും നിഷേധിക്കുകയാണ്. എല്ലാം മൂത്ത മകളുടെ പ്രശ്‌നമാണെന്ന് അവർ മൊഴി നൽകുന്നു. പൊലീസ് മണിക്കൂറുകൾ ചോദ്യംചെയ്തിട്ടും പ്രതികൾ കുറ്റം നിഷേധിക്കുകയാണ്. അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ഇനിയും വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ ദിവസമാണ് പുനർജനിക്കുമെന്ന വിശ്വാസത്തിൽ യുവതികളെ മാതാപിതാക്കൾ ക്രൂരമായി കൊലപ്പെടുത്തിയത് എന്നായിരുന്നു റിപ്പോർട്ട്. പൊലീസും അങ്ങനെയാണ് അന്വേഷണം തുടങ്ങിയത്. ഭോപ്പാലിൽ പി.ജി. വിദ്യാർത്ഥിയായ ആലേഖ്യ(27) സംഗീത വിദ്യാർത്ഥിയായ സായി ദിവ്യ(22) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അദ്ധ്യാപകദമ്പതിമാരായ പുരുഷോത്തം നായിഡുവിനെയും പത്മജയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇരുവരും കുറ്റം ചെയ്തില്ലെന്ന് ആവർത്തിക്കുയാണ്. ഈ മൊഴികളൊന്നും പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാൽ ഇരുവരും മക്കളെ ബ്രെയിൻവാഷ് ചെയ്ത് അവരുടെ സഹകരണം ഉറപ്പാക്കിയാണ് പൂജയും പിന്നാലെ കൊലപാതകവും നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അറസ്റ്റിലായ പുരുഷോത്തം നായിഡുവിന് മക്കളുടെ അന്ത്യകർമങ്ങൾ നിർവഹിക്കാൻ കഴിഞ്ഞദിവസം അനുവാദം നൽകിയിരുന്നു. ആത്മീയതയുടെ പരകോടിയിലായ ദമ്പതിമാർ തങ്ങൾ ചെയ്തതുകൊലപാതകമാണെന്ന് സമ്മതിക്കുന്നില്ല.

ഇളയ മകളെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നും, പിന്നീട് ആലേഖ്യ തന്നെയാണ് കൊല്ലാൻ ആവശ്യപ്പെട്ടതെന്നുമാണ് അറസ്റ്റിലായ മാതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ പൊലീസിന്റെ ചോദ്യംചെയ്യലും അന്വേഷണവും തുടരുകയാണ്. സായി ദിവ്യയെ കൊലപ്പെടുത്തിയത് മൂത്ത മകളായ ആലേഖ്യയാണെന്നാണ് പത്മജയുടെ മൊഴി. പിന്നാലെ തന്നെ കൊല്ലാൻ ആലേഖ്യ ആവശ്യപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട് കഴിഞ്ഞാൽ സായി ദിവ്യയുടെ ആത്മാവുമായി തനിക്ക് കൂടിച്ചേരാമെന്നും കലിയുഗം അവസാനിച്ച് തിങ്കളാഴ്ച സത്യയുഗം ആരംഭിക്കുമ്പോൾ സഹോദരിക്കൊപ്പം പുനർജനിക്കാമെന്നും ആലേഖ്യ പറഞ്ഞെന്ന് അമ്മ മൊഴി നൽകുന്നു.

കൊലപാതക വിവരമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിനെ തടയാൻ ശ്രമിച്ചത് പത്മജയായിരുന്നു. മൃതദേഹം നഗ്‌നമായ നിലയിലാണെന്നും പൊലീസിന് കാണാനാകില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം കിടന്നിരുന്ന മുറിയിൽ പ്രവേശിക്കുമ്പോൾ ഇവരെ എതിർക്കുകയും ചെയ്തു. മൃതദേഹം കൊണ്ടുപോകരുതെന്നും തിങ്കളാഴ്ച വരെ കാത്തിരിക്കണമെന്നും ഇവരും ഭർത്താവും പൊലീസിനോട് പറഞ്ഞിരുന്നു. മക്കൾ പുനർജനിക്കുമെന്ന വിശ്വാസത്തിലായിരുന്നു ഇത്. അതുകൊണ്ട് തന്നെ അച്ഛനും അമ്മയുമാണ് അന്ധവിശ്വാസത്തിന്റെ വിത്തു പാകിയതെന്ന് പൊലീസ് കരുതുന്നു.

മക്കൾ തിങ്കളാഴ്ച ജീവനോടെ തിരികെവരുമെന്നായിരുന്നു ദമ്പതിമാരുടെ വാദം. പൊലീസുകാർ ഷൂ ധരിച്ച് വീട്ടിൽ കയറിയതും ദമ്പതിമാരെ പ്രകോപിപ്പിച്ചു. വീട്ടിൽ എല്ലായിടത്തും ദൈവത്തിന്റെ സാന്നിധ്യമുണ്ടെന്നും ഷൂ ധരിച്ച് നടക്കരുതെന്നുമായിരുന്നു പദ്ജ പറഞ്ഞത്. പൂജാമുറിയിൽ പൊലീസുകാർ പ്രവേശിച്ചതിലും ഇവർ ദേഷ്യപ്പെട്ടു. പിന്നീട് മൃതദേഹം കിടന്നിരുന്ന മുറിയിലേക്ക് പൊലീസുകാർ പ്രവേശിച്ചപ്പോൾ പത്മജ ഉറക്കെ നിലവിളിക്കുകയും മുറിയിൽ കടക്കാനാകില്ലെന്ന് ആർത്തു വിളിക്കുകയും ചെയ്തു.

എന്നാൽ മറ്റൊന്നും ചെയ്യില്ലെന്നും, മുറിയിൽ കടന്ന് മൃതദേഹത്തെ വണങ്ങി തിരികെവരുമെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. ഇതോടെയാണ് ഇവർ ശാന്തരയാതെന്നും റിപ്പോർട്ടുണ്ട്. മക്കളെ കൊലപ്പെടുത്തിയതാണെന്ന് ദമ്പതിമാർ ഇപ്പോഴും വിശ്വസിക്കുന്നില്ല. അതിനിടെ, ആലേഖ്യയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇൻസ്റ്റഗ്രാമിലും ഫേസ്‌ബുക്കിലും അടുത്തിടെയായി യുവതി പ്രസിദ്ധീകരിച്ച പല പോസ്റ്റുകളും ദുരൂഹതയുണർത്തുന്നതാണ്. അടുത്തിടെയായി സഹോദരിമാരുടെ പെരുമാറ്റത്തിൽ പലവിധ മാറ്റങ്ങളും കണ്ടതായി സുഹൃത്തുക്കളും മൊഴി നൽകിയിട്ടുണ്ട്. നേരത്തെ സായി ദിവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായ വിവരവും പൊലീസിന് ലഭിച്ചു. ഏറെനാളത്തെ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായുള്ള പൂജയെക്കുറിച്ച് മക്കൾക്കും അറിവുണ്ടായിരുന്നു. നിരവധി പൂജാ സാധനങ്ങളും ദൈവങ്ങളുടെ ചിത്രങ്ങളും ഇവരുടെ വീട്ടിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. ലോക്ക്ഡൗണിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറിയത്.

പൂജയ്ക്ക് ശേഷം ത്രിശൂലം ഉപയോഗിച്ചാണ് പ്രതികൾ സായി ദിവ്യയെ കൊലപ്പെടുത്തിയത്. ഡംബൽ കൊണ്ട് ആലേഖ്യയെ തലയ്ക്കടിച്ചും കൊലപ്പെടുത്തി. ശേഷം ആലേഖ്യയുടെ വായിൽ ലോഹപാത്രം വെച്ചിരുന്നു. കൃത്യം നടത്തിയ ശേഷം പുരുഷോത്തം നായിഡു സഹപ്രവർത്തകനെ ഫോണിൽവിളിച്ച് വിവരം പറഞ്ഞിരുന്നു. ഇയാളാണ് പൊലീസിനെ വിവരമറിയിച്ചത്. മക്കൾ പുനർജനിക്കുമെന്ന് ഒരു മന്ത്രവാദി പറഞ്ഞതായി മാതാപിതാക്കൾ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. ഭോപ്പാലിലെ സെൻട്രൽ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് അലേക്യ ജോലി ചെയ്തിരുന്നത്. സംഗീതത്തിൽ ബിരുദം പൂർത്തിയാക്കിയ ദിവ്യ എ.ആർ.റഹ്മാന്റെ സംഗീത അക്കാദമിയിൽ പരിശീലനം നേടിയിട്ടുണ്ട്.

കേസിൽ എല്ലാ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. വസ്തുതർക്ക സാധ്യതയും പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിൽ പൊരുത്തമില്ലാത്തതും വിചിത്രവുമായ മൊഴികളാണു ദമ്പതികൾ നൽകുന്നത്. തങ്ങളെ നയിക്കുന്ന പ്രകൃതിയുടെ അദൃശ്യശക്തികളാണു പെൺമക്കളെ കൊല്ലാൻ നിർദ്ദേശം നൽകിയതെന്ന് ഇവർ പറഞ്ഞതായാണു വിവരം.