തിരുവനന്തപുരം: എല്ലാ വർഷവും ആഘോഷ സമയങ്ങൾ കഴിയുമ്പോൾ മലയാളികളുടെ മദ്യ ഉപഭോഗത്തിലും വലിയ വ്യത്യാസം കാണാൻ സാധിക്കും. ഇക്കാര്യത്തിൽ കൂടുന്നത് അല്ലാതെ കുറയുന്ന അവസ്ഥ കുറവാണ്. ഇക്കുറിയും മലയാളികൾ പതിവു തെറ്റിച്ചിട്ടില്ല. ക്രിസ്തുമസ് ആഘോഷത്തിൽ മലയാളികൾ ഇക്കുറിയം റെക്കോർഡ് തീർത്തു.

സംസ്ഥാനത്ത് ഇക്കുറിയും റെക്കോർഡ് മദ്യവിൽപ്പനയാണ് ഉണ്ടായതെന്നാണ് അഭിപ്രായപ്പെടുന്നത്. ക്രിസ്തുമസിന്റെ തലേനാൾ ബിവ്‌റേജസ് കോർപറേഷൻ 65.88 കോടി രൂപയുടെ മദ്യമാണ് ഒറ്റ ദിവസം വിറ്റത്. കഴിഞ്ഞ വർഷം ഇത് 55 കോടി രൂപയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ലൈറ്റിലായിരുന്നു ഏറ്റവും കൂടുതൽ വിൽപന നടന്നത്. 73 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ മാത്രം വിറ്റഴിച്ചത്.

ക്രിസ്മസ് ദിനത്തിൽ കേരളത്തിൽ ആകെ വിറ്റത് 73 കോടി രൂപയുടെ മദ്യമാണ്. ബെവ്കോയ്ക്ക് പുറമെ കൺസ്യൂമർ ഫെഡ് ഔട്ലറ്റുകൾ വഴി വിറ്റ മദ്യത്തിന്റെ കണക്ക് കൂടി കൂട്ടുമ്പോഴാണിത്. ക്രിസ്മസ് ദിവസം ബെവ്കോ ഔട്ലറ്റ് വഴി 65 കോടിയുടെയും കൺസ്യൂമർ ഫെഡ് ഔട്ലറ്റ് വഴി എട്ട് കോടി രൂപയുടെയും മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് കൺസ്യൂമർഫെഡ് വഴി 11.5 കോടി രൂപയുടെ മദ്യം വിറ്റു. ഇതുകൂടിയാകുമ്പോൾ ക്രിസ്മസിന് കുടിച്ചത് 150.38 കോടിരൂപയുടെ മദ്യമാണ്.

ക്രിസ്മസ് ദിനത്തിൽ ബെവ്കോ ഏറ്റവും കൂടുതൽ മദ്യം വിറ്റത് തിരുവനന്തപുരം പവർ ഹൗസിലെ ഔട്ലറ്റിലാണ്, 73.54 ലക്ഷം രൂപയ്ക്ക്. 70.70 ലക്ഷം രൂപയുടെ മദ്യം വാങ്ങിക്കുടിച്ച ചാലക്കുടിക്കാർ രണ്ടാമതാണ്. 60 ലക്ഷം രൂപയുടെ മദ്യംവിറ്റ ഇരിഞ്ഞാലക്കുട ഔട്ലെറ്റ് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ തവണയും ഈ ഔട്ലെറ്റുകൾ തന്നെയായിരുന്നു മുന്നിൽ.

കഴിഞ്ഞ ക്രിസ്മസിന് 55 കോടിരൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കൺസ്യൂമർ ഫെഡ് ഔട്ലറ്റുകളിൽ 54 ലക്ഷം രൂപയുടെ വിൽപ്പന നടന്ന കൊടുങ്ങല്ലൂരാണ് മുമ്പിൽ. കൊച്ചി ബാനർജി റോഡിലെ ഔട്ലറ്റിൽ 53 ലക്ഷം രൂപയുടെ വിൽപ്പന നടന്നു. ബെവ്കോ ഔട്ലറ്റുകൾ വഴി ക്രിസ്മസ് വരെയുള്ള നാല് ദിവസം 215 കോടി രൂപയുടെ മദ്യം വിറ്റു.

ബാറുകളിലും മറ്റിടങ്ങളിലും വിറ്റ മദ്യത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ മദ്യപാനത്തിന്റെ നിരക്ക് വീണ്ടും ഉയരും.