മുംബൈ: ഷാരുഖ് ഖാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാൻ. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് വാർത്തകൾ. അതിനിടെ ചിത്രത്തിന്റെ ദൃശ്യങ്ങൾ ചോർന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

ചില ട്വിറ്റർ ഹാൻഡിലുകൾ വഴിയാണ് ചിത്രത്തിലെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടത്. റെഡ് ചില്ലീസ് എന്റർടെയിന്മെന്റ് നൽകിയ പരാതിയിൽ ഐടി ആക്റ്റ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ദൃശ്യങ്ങൾ പങ്കുവച്ച 5 ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ് നൽകി. ചിത്രീകരണ വേളയിൽ മൊബൈൽ ഫോണും മറ്റും ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. അത് മറികടന്നാണ് ഇവ ചിത്രീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

പത്താന്റെ വൻ വിജയത്തിന് ശേഷം ഷാരുഖ് ഖാൻ നായകനാവുന്ന ചിത്രമാണ് ജവാൻ. നയൻതാരയാണ് ചിത്രത്തിലെ നായിക. വിജയ് സേതുപതിയാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. ചിത്രത്തിലെ ട്രെയിലറിനും ?ഗാനങ്ങൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം.