ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ 'ദി കേരള സ്റ്റോറി' സിനിമയ്ക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് തമിഴ്‌നാട് സർക്കാരിനോടും നിർമ്മാതാക്കൾ തങ്ങളുടെ അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വിവാദ സിനിമയായ 'ദി കേരള സ്റ്റോറി' പ്രദർശിപ്പിക്കുന്നത് നിരോധിക്കാൻ ഉത്തരവിട്ടത്. ഇതോടെ, ചിത്രം നിരോധിക്കുന്ന ആദ്യ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറി. സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള നിരപരാധികളായ പെൺകുട്ടികളോടല്ലാതെ തീവ്രവാദ സംഘടനകളോട് തൃണമൂൽ കോൺഗ്രസ് നേതാവ് അനുഭാവം പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഡൽഹിയിലെ ഒരു സിനിമാ ഹാളിൽ താക്കൂർ സിനിമ കണ്ടിരുന്നു.

ടിഎംസി സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാവ് വിപുൽ ഷാ പറഞ്ഞു. വിദ്വേഷവും അക്രമവും ഒഴിവാക്കാനും സംസ്ഥാനത്ത് സമാധാനം നിലനിർത്താനും 'ദി കേരള സ്റ്റോറി'യുടെ പ്രദർശനം ഉടൻ നിരോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്ന ഏത് തീയറ്ററിനെതിരെയും നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാളിലെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.