കൊച്ചി: മുല്ലവള്ളിയും തേന്മാവും, പരുന്ത് തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് കല്യാണി രോഹിത്. ഇടക്കാലം കൊണ്ടി സിനിമയിൽ നിന്നും ഇവരെ കാണാനില്ലായിരുന്നു. ആരോഗ്യവസ്ഥ മോശമായതിനെ തുടർന്ന് അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് താരം എത്തിയിരിക്കുകയാണ്.

സംഗീതജ്ഞൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചത് അമ്മയോട് എങ്ങനെ പറയണമെന്ന് അറിയില്ലായിരുന്നുവെന്നും അമ്മ അയാളെ ഇളയ സഹോദരനെ പോലെയാണ് കണ്ടിരുന്നതെന്നും കല്യാണി പറയുന്നു. അമ്മയുടെ മരണത്തോടെ തനിക്ക് ഡിപ്രഷൻ ബാധിച്ചെന്നും പലതവണ താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കല്യാണി ഇക്കാര്യം പറയുന്നത്.

'എന്റെ അമ്മ ഒരു ഭരതനാട്യം കലാകാരിയാണ്. അച്ഛൻ മദ്യപിക്കുകയും അമ്മയെ മർദ്ദിക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ അത് കണ്ടാണ് ഞാൻ വളർന്നത്. ഞാനും അമ്മയും ഒരു ഷോയിൽ ഒരുമിച്ച് ഭരതനാട്യം അവതരിപ്പിച്ചിരുന്നു. അത് കണ്ട് എന്നെ ഒരു പരിപാടിയുടെ അവതാരകയായി തിരഞ്ഞെടുത്തു. പക്ഷേ അച്ഛൻ അനുവദിച്ചില്ല. പിന്നെ എങ്ങനെയൊക്കെയോ അച്ഛന്റെ സമ്മതം വാങ്ങി പരിപാടിയിൽ പങ്കെടുത്തു. അതുവഴിയാണ് സിനിമ ലഭിച്ചത്.

ഇതിനിടെ അമ്മ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അച്ഛന്റെ മർദനത്തിനിടെ അമ്മ പലപ്പോഴും തളർന്ന് വീണിട്ടുണ്ട്. ഈ സമയത്താണ് ഒരു സംഗീതജ്ഞൻ എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അന്ന് ഇതെങ്ങനെ അമ്മയോട് പറയണമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം അമ്മയുടെ മുന്നിൽ ആ വ്യക്തി എന്നോട് വളരെ വാത്സല്യത്തോടെയാണ് പെരുമാറിയിരുന്നത്.

എന്റെ അമ്മയും അയാളെ ഒരു ഇളയ സഹോദരനെപ്പോലെയാണ് കണ്ടത്. 21-ാം വയസിൽ വിവാഹം കഴിക്കാൻ അമ്മ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വിവാഹം കഴിച്ചു. അമ്മയുടെ വീടിനടുത്ത് തന്നെ താമസം തുടങ്ങി. അമ്മയ്‌ക്കൊരു അസുഖം ഉണ്ടായിരുന്നു. ആ അസുഖം കാരണം അമ്മ വിഷാദത്തിലായിരുന്നു. ഒരു ദിവസം അമ്മ സ്വന്തം മുറിയിൽ തൂങ്ങി മരിച്ചു.'

ആ സമയത്താണ് ഡിപ്രഷൻ എന്നെ ബാധിച്ചത്. ഒരു ദിവസം എനിക്ക് ഉണരാൻ കഴിഞ്ഞില്ല. എനിക്ക് എന്റെ കാൽ അവിടെ ഉണ്ടെന്ന് പോലും അറിയാൻ കഴിയുന്നില്ലായിരുന്നു. എന്റെ നട്ടെല്ലിന് ഒരു മേജർ ഓപ്പറേഷൻ നടത്തി. അതിന് ശേഷം ഞങ്ങൾ വിദേശത്തേക്ക് പോയി. ഒരു ഘട്ടത്തിൽ ഞാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു' കല്യാണി പറയുന്നു.