മുംബൈ: 25 വർഷങ്ങൾക്ക് ശേഷം സൽമാൻ ഖാനും സംവിധായകൻ കരൺ ജോഹറും ഒന്നിക്കുകയാണ്. പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ കരൺ പുറത്തുവിട്ടു. സൽമാന് ് പിറന്നാൾ ആശംസ പങ്കുവെച്ചുകൊണ്ടാണ് വീണ്ടും ഒന്നിച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്. കൂടാതെ 1998ൽ പുറത്തിറങ്ങിയ കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രത്തിലെ ഓർമയും പങ്കുവെച്ചിട്ടുണ്ട്.

സൽമാൻ ഖാൻ സഹോദരിയുടെ നിർബന്ധപ്രകാരമാണ് കുച്ച് കുച്ച് ഹോതാ ഹേ എന്ന ചിത്രം ചെയ്തതെന്നും ഈ ചിത്രം ചെയ്തില്ലെങ്കിൽ സഹോദരി തന്നെ കൊല്ലുമെന്നും സൽമാൻ പറഞ്ഞതായി പഴയ ഓർമ പങ്കുവെച്ചുകൊണ്ട് കരൺ ജോഹർ കുറിച്ചു.

'സൽമാന് മുമ്പെ പല പ്രമുഖ താരങ്ങളേയും ഈ ചിത്രത്തിനായി സമീപിച്ചിരുന്നു. എന്നാൽ എല്ലാവരും അമൻ എന്ന കഥാപാത്രം നിരസിച്ചു. സൽമാന്റെ സഹോദരിയാണ് അദ്ദേഹത്തിനോട് കഥ പറയാൻ നിർദേശിച്ചത്. സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, സൽമാനോട് ഒരു കഥ പറയാൻ എനിക്കൊരു അവസരം ലഭിക്കുമെന്ന്. തൊട്ട് അടുത്ത ദിവസം ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ കഥ പറയാനെത്തി. ഏകദേശം ഇന്റർവെൽ പോയിന്റ് ആയപ്പോൾ , അദ്ദേഹം എനിക്ക് കുടിക്കാൻ വെള്ളം സ്‌നേഹത്തോടെ നൽകി.

ആ സമയത്ത് സഹാറ മരുഭൂമിയിൽ നിൽക്കുന്ന അവസ്ഥയിലായിരുന്നു ഞാൻ. സിനിമയുടെ പകുതിക്ക് ശേഷമാണ് നിങ്ങൾ ഈ ചിത്രത്തിൽ വരുന്നതെന്ന് പറഞ്ഞു. ആ സമയം അദ്ദേഹം എന്നോട് പറഞ്ഞു 'ഞാൻ നിങ്ങളുടെ അച്ഛനെ സ്‌നേഹിക്കുന്നു, ഞാൻ ഈ സിനിമ ചെയ്തില്ലെങ്കിൽ എന്റെ സഹോദരി എന്നെ കൊല്ലു'മെന്ന് അങ്ങനെയാണ് കുച്ച് കുച്ച് ഹോതാ ഹേയിൽ സൽമാൻ അമനാവുന്നത്.

ഈ അവസരത്തിൽ അൽവിരയോടും എന്റെ പിതാവിനോടും കടപ്പെട്ടിരിക്കുന്നു. ഇതുപോലുള്ള സിനിമകളും കഥകളും ഇന്ന് സംഭവിക്കുന്നില്ല. ജന്മദിനാശംസകൾ സൽമാൻ! നിങ്ങളോട് എപ്പോഴും സ്‌നേഹവും ബഹുമാനവും ഉണ്ടായിരിക്കും... കൂടാതെ 25 വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് നിങ്ങളോട് കഥ പറയാനുണ്ട്. കൂടുതലൊന്നും പറയുന്നില്ല ജന്മദിനാശംസകൾ'- കരൺ ജോഹർ കുറിച്ചു. 1998 ൽ ഷാറൂഖ് ഖാൻ, കാജോൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കരൺ ജോഹർ സംവിധാനം ചെയ്ത ചിത്രമാണ് കുച്ച് കുച്ച് ഹോതാ ഹേ.