കൊച്ചി: സിനിമാ രംഗത്തെ ലഹരി ഉപയോഗം സജീവമായി ചർച്ചയാകവേ രാസലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി നിർമ്മാതാവ് സാന്ദ്രാ തോമസ്. പലരെയും ലഹരി ഉപയോഗം സാരമായി ബാധിച്ചെന്നും അവർ പറഞ്ഞു. അഭിനേതാക്കൾക്ക് പറയുന്നതുപോലും ഓർമയില്ലാത്ത അവസ്ഥയാണ്. ലഹരി ഉപയോഗത്തെ തുടർന്ന് പകൽ ഉറങ്ങുന്നതിനാൽ ഷൂട്ടിങ്ങിനെ ബാധിക്കും. അഭിനേതാക്കൾ സെറ്റിൽ വൈകിയാണ് എത്തുന്നതെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ സെലിബ്രിറ്റി ഡയലോഗ്സിൽ സാന്ദ്ര പറഞ്ഞു.

സെറ്റുകളിലെ ലഹരി ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിൽ മൊത്തത്തിൽ ലഹരി ഉപയോഗം വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അത് സിനിമ മേഖലയിലുമുണ്ട്. സിനിമ ഇൻഡസ്ട്രിയിലെ ലഹരി ഉപയോഗം നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടതുണ്ട്. കാരണം, ഇപ്പോൾ പറയുന്നതായിരിക്കില്ല അവർ പിന്നെ പറയുന്നത്. പിന്നെ പറയുന്നതല്ല അതുകഴിഞ്ഞ് പറയുന്നത്. നോർമലായിരിക്കുമ്പോൾ നമ്മൾ ചെന്ന് സംസാരിച്ചാൽ അവർ അത് ചെയ്യാം എന്നു പറയാം.

എന്നാൽ അടുത്ത ദിവസം അത് ഓർമകാണില്ല. നമ്മൾ അവിടെ കള്ളന്മാരായി. ഇത് ഉപയോഗിക്കുന്നവർക്ക് രാത്രി ഉറക്കം കുറവാണെന്ന് തോന്നുന്നു. പകൽ ആണ് അവർ ഉറങ്ങുക. ഇത് ഷൂട്ടിനെ ബാധിക്കും. രാവിലെ 6 മണിക്കാണ് ഷൂട്ട് ആരംഭിക്കുന്നത്. 9 മണിക്കു മുൻപ് ഒരു സീൻ തീർക്കുക എന്നതാണ് പണ്ടത്തെ രീതി. ഇപ്പോഴത്തെ സാഹചര്യം എന്തെന്നാൽ, പത്തര പതിനൊന്നു മണി കഴിയാതെ അഭിനേതാക്കൾ വരില്ല.- സാന്ദ്ര തോമസ് വ്യക്തമാക്കി.

സഹകരിക്കാത്ത താരങ്ങളെ ഡീൽ ചെയ്യുക എന്നത് തനിക്ക് എപ്പോഴും ദുഃസ്വപ്നമാണ് എന്നാണ് സാന്ദ്ര പറയുന്നത്. നമ്മൾ സ്ട്രെയ്റ്റായിട്ടാണ് കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. ആദ്യം അഭിനേതാക്കൾക്ക് സ്‌ക്രിപ്റ്റ് കൊടുക്കും. അത് വായിച്ച് ബോധ്യപ്പെട്ടതിന് ശേഷമായിരിക്കുമല്ലോ സിനിമയിലേക്ക് വരിക. അതിനുശേഷം തനിക്ക് അത് പറ്റില്ല, ഇതുപറ്റില്ല എന്നൊക്കെ പറഞ്ഞാൽ നമ്മൾ സമ്മതിക്കില്ല. നമ്മളോടായിരിക്കില്ല സഹകരിക്കാതിരിക്കുന്നത്. സെറ്റിലെ മറ്റ് ആളുകളോട് മോശമായി പെരുമാറുമ്പോൾ ആണ് ഞാൻ കയറി ഇടപെടുന്നത്.- സാന്ദ്ര പറഞ്ഞു.