തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി (70) അന്തരിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിയും ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗവുമായിരുന്നു. തൊഴിലാളി യൂണിയൻ രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സംസ്ഥാനത്തെ മുതിർന്ന തൊഴിലാളി നേതാവ് കൂടിയായിരുന്നു അദ്ദേഹം. നിലവിൽ കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനായിരുന്നു.

കൊവിഡാനന്തര പ്രശ്നങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് വിയോഗം. മൃതദേഹം രാവിലെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വച്ചശേഷം പൂവച്ചലിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അടിയന്തിരവസ്ഥ കാലത്ത് പൊലീസിന്റെ ഭീകര മർദ്ദനത്തിന് ഇരയായിരുന്നു കാട്ടാക്കട ശശി.

കാട്ടാക്കട ശശിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ പ്രതിജ്ഞാബദ്ധമായ ജീവിതമായിരുന്നു കാട്ടാക്കട ശശിയുടേതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.