തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പിഎസ്‌സി നിയമന വിവാദത്തിലാണ് മാർച്ച് നടത്തിയത്. പൊലീസിനു നേരെ പ്രവർത്തകരിൽ ചിലർ കല്ലേറ് നടത്തി. സെക്രട്ടറിയേറ്റിന് ഉള്ളിലേക്കും ചെരിപ്പുകളും കമ്പുകളും പ്രവർത്തകർ എറിഞ്ഞു.

ഉന്തിനും തള്ളിനുമിടെ പ്രവർത്തകർക്ക് നേരെ ലാത്തീവിശിയ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. ചിലരെ പൊലീസ് വളഞ്ഞിട്ടടിച്ചു. ജലപീരങ്കിയും പ്രയോഗിച്ചു.

യുവമോർച്ച സംസ്ഥാന സെക്രട്ടറി വിഷ്ണുവടക്കം നാല് പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചും അക്രമാസക്തമായിരുന്നു.