കോഴിക്കോട് വിമാനത്താവള വികസനം ദ്രുതഗതിയിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയോട് അഭ്യർത്ഥിച്ചു. വിമാനത്താവള വികസനത്തോടനുബന്ധിച്ച് ചേർന്ന ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിനാവശ്യമായ സഹകരണം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അപകടത്തിനു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ കാര്യമായ സർവ്വീസ് നടത്തുന്നില്ല. അത് വർദ്ധിപ്പിക്കണം. 152.5 ഏക്കർ സ്ഥലം വികസനത്തിന് ആവശ്യമുണ്ട്. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിക്കഴിഞ്ഞു. പ്രാദേശികമായ എതിർപ്പ് ചർച്ചചെയ്തു പരിഹരിക്കാൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മറ്റു നടപടികൾ മുന്നോട്ടുപോവുകയാണ്.

വിമാനത്താവള മേഖലയിൽ കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണനയം ജനങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അന്താരാഷ്ട്ര സർവ്വീസ് ആരംഭിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി മുന്നോട്ടുവച്ചു. കൂടുതൽ ആലോചിനയ്ക്കു ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിമാന നിരക്ക് പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ള നിരക്ക് കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അക്കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഉറപ്പു നൽകി.