തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലക്ഷദ്വീപും കേരളവും തമ്മിൽ ദീർഘകാലത്തെ ബന്ധമാണ്. എല്ലാതരത്തിലും കേരളവുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാർ. ഇത് തകർക്കാൻ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് വാർത്തകളിൽ കാണുന്നത്. അത് സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകളെന്നും ഇത്തരം നീക്കങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വാക്കുകൾ: 'ലക്ഷദ്വീപിൽ നിന്ന് വരുന്ന വാർത്തകൾ അതീവഗൗരവമുള്ളതാണ്. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയർത്തുന്ന സാഹചര്യമാണ് ഉയർന്നുവരുന്നത്. അത്തരം നീക്കങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. ലക്ഷദ്വീപും കേരളവും തമ്മിൽ ദീർഘകാലത്തെ ബന്ധമാണ്. ഒരുകാലത്ത് സംസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് അവർ പ്രവർത്തിച്ചിരുന്നത്. നമ്മുടെ പോർട്ടുകളുമായി അവർക്ക് വലിയ ബന്ധമാണുള്ളത്. വിദ്യാഭ്യാസത്തിനായും ചികിത്സയ്ക്കായും അവർ ഇങ്ങോട്ടാണ് വരുന്നത്. അങ്ങനെ എല്ലാതരത്തിലും നമ്മുടെ നാടുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാർ. ഇത് തകർക്കാൻ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് വാർത്തകളിൽ കാണുന്നത്. അത് സങ്കുചിത താൽപര്യങ്ങൾക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകൾ. അത് തീർത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കങ്ങൾ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് തന്നെയാണ് ശക്തമായ അഭിപ്രായം.'