തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണ വിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

മരം മുറിക്കേസിൽ ധർമ്മടം ബന്ധം എന്ന ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണ വിധേയനായ മാധ്യമപ്രവർത്തകനുമായി ഓണത്തിന് ഒപ്പം നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട്. തനിക്കൊപ്പം ഫോട്ടോ എടുത്തതുകൊണ്ട് അന്വേഷണത്തിൽ ഒരു ആനുകൂല്യവും അയാൾക്ക് ലഭിക്കില്ല. പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്. എന്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല''.മുഖ്യമന്ത്രി  പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി കുറ്റം കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, അത് മറ്റേതെങ്കിലും തരത്തിൽ ചാർത്തിക്കൊടുത്ത് കുറ്റം ഉണ്ടാക്കാൻ പറ്റില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നു എന്നത് ശരിയാണ്. ഒരു കൂട്ടർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണം എന്ന് പറഞ്ഞ് അയാൾ ഫോട്ടോ എടുത്തു എന്നതും വസ്തുതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീപക് ധർമ്മടം ഉൾപ്പെട്ട വിവാദത്തിൽ ആദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

ഓണത്തിന് മുഖ്യമന്ത്രിയോടൊപ്പമുള്ള ഫോട്ടോ മാധ്യമപ്രർത്തകൻ ദീപക് ധർമ്മടം പങ്കുവെച്ചിരുന്നു. മരംമുറി കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന്റ പേര് ഉയന്നുവന്നതോടെയാണ് ഇത് വിവാദമായത്.

മുട്ടിൽ മരംമുറി ചർച്ചയായിട്ട് രണ്ടു മാസമായി. അന്നു തന്നെ പ്രതിസ്ഥാനത്തായിരുന്നു 24 ന്യൂസിലെ മാധ്യമ പ്രവർത്തകനായ ദീപക്ക് ധർമ്മടം. എന്നിട്ടും തിരുവോണത്തിന് മുഖ്യമന്ത്രിയുടെ വീട്ടിൽ ദീപക് എത്തി. സെൽഫി എടുത്ത് ഫെയ്സ് ബുക്കിൽ ഇട്ടു. ഇതോടെ ബന്ധം ദൃഢമാണെന്നും വ്യക്തമായി. ആരോപണ നിഴലിലുള്ള വ്യക്തി മുഖ്യമന്ത്രിയെ കാണാനെത്തിയതായിരുന്നു വിവാദത്തിന് ഇടയാക്കിയത്.

മരം മുറി കേസിൽ ദീപക് ധർമ്മടം വിവാദത്തിൽ പെട്ട സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നൂറാം ദിനത്തിൽ വാർത്താ സമ്മേളനം പോലും ഒഴിവാക്കിയിരുന്നു. മരം മുറിയിലെ 'ധർമ്മടം' ബന്ധം ചർച്ചയായ സാഹചര്യത്തിലായിരുന്നു ഇത്.



നൂറാം ദിവസം മുഖ്യമന്ത്രി വാർത്താസമ്മേളനം വിളിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും അത് ഒഴിവാക്കിയത് മുട്ടിൽ വിവാദം കാരണമാണെന്ന് അന്നുതന്നെ ആക്ഷേപം ഉയർന്നിരുന്നു. പകരം മന്ത്രി വീണാ ജോർജാണ് കോവിഡ് വിവരങ്ങളും ലോക്ഡൗൺ തീരുമാനങ്ങളും വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്.

വിവാദ മരംമുറി കേസിലെ അട്ടമറിക്ക് പിന്നിൽ 'ധർമ്മടം' ബന്ധം തന്നെയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഈ കേസിൽ ഐഎഫ്എസ് ഉദ്യോഗസ്ഥൻ എൻ.ടി.സാജൻ, ആന്റോ അഗസ്റ്റിനും റോജി അഗസ്റ്റിനും അനുകൂലമായി വനം ഉദ്യോഗസ്ഥരെ കുടുക്കാൻ ശ്രമിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നിരുന്നു. ഈ കേസ് അട്ടിമറിക്കാൻ ഇടപെട്ടത് 24 ന്യൂസിലെ മാധ്യമ പ്രവർത്തകനായിരുന്ന ദീപക്ക് ധർമ്മടമെന്ന് ആരോപണം ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തൻ എന്ന വ്യാജേനയാണ് ദീപക് ഇടപെടലുകൾ നടത്തിയത്.

മുട്ടിൽ മരമുറിയിൽ എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. ഫോൺ രേഖകൾ അടക്കമുള്ള തെളിവുകളുണ്ട്. ഇത്രയും ഗുരുതരമായ റിപ്പോർട്ട് മറച്ചുവച്ചുകൊണ്ടാണ് സാജൻ ഉദ്യോഗസ്ഥനെതിരെയുള്ള നടപടി സ്ഥലംമാറ്റത്തിൽ മാത്രം ഒതുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദ്ദേശം നൽകിയത്. ഇതിനു പിന്നിലും 'ധർമ്മടം' അട്ടിമറിയാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം സാജനെതിരെ നടപടിയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം. ഇതും ധർമ്മടത്തുകാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തപ്പെട്ടത്.

അഗസ്റ്റിൻ സഹോദരങ്ങൾ മരംകൊള്ള കേസിലെ പ്രധാന പ്രതികളാണെന്ന പൂർണ ബോധ്യത്തോടെയാണ് സാജനും കേസിൽ ഇടപെട്ടത്. ഫെബ്രുവരി എട്ടിന് ഇരുവർക്കും എതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് സാജൻ ഇവർക്കായി രംഗത്തിറങ്ങുന്നത്. മുട്ടിൽ മരമുറിയിൽ കർശന നിലപാട് എടുത്തവരെ കേസിൽ കുടുക്കി സമ്മർദ്ദത്തിലാക്കാനായിരുന്നു തന്ത്രം. ആന്റോ സഹോദരങ്ങളും ദീപക് ധർമ്മടവും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. ഇത് സാജൻ നടപ്പാക്കുകയും ചെയ്തു. ചാനലിൽ വാർത്ത കൊടുത്ത് ഉദ്യോഗസ്ഥരെ സമ്മർദ്ദത്തിലാക്കുകയായിരുന്നു തന്ത്രം.

മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിൽനിന്ന് മരം മുറിച്ചതുമായി ബന്ധപ്പെട്ട് വനം ഉദ്യോഗസ്ഥർക്കെതിരെ 'തട്ടിക്കൂട്ട്' റിപ്പോർട്ട് നൽകിയ ഫെബ്രുവരി 15ന് എൻ.ടി.സാജൻ, 12 തവണയായി ഒരു മണിക്കൂറോളം ആന്റോ അഗസ്റ്റിനുമായി സംസാരിച്ചിരുന്നു. ഫോൺ കോൾ റെക്കോർഡുകളിൽ ഇത് വ്യക്തമാണ്. ദീപക്കിന്റെ ഫോൺ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. സാജനും ദീപക്കും ആന്റോ സഹോദരങ്ങളും തമ്മിലെ ബന്ധം ഇതിൽ നിന്ന് തന്നെ വ്യക്തമാണ്.

എപിസിസിഎഫ് രാജേഷ് രവീന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഫെബ്രുവരി 14നും മെയ് 26നും ഇടയ്ക്ക് സാജനും ആന്റോയും 86 തവണ ബന്ധപ്പെട്ടു. ഐഎഫ്എസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ഫോണിലും സ്വകാര്യ ഫോണിലുമായിട്ടായിരുന്നു സംഭാഷണം. 70 മിനിറ്റിലേറെ നീണ്ട സംഭാഷണങ്ങളും കൂട്ടത്തിലുണ്ട്.

കോഴിക്കോട്ടെ മാധ്യമ പ്രവർത്തകനായ ദീപക് ആണ് ആന്റോയെയും റോജിയെയും സാജനുമായി ബന്ധപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ടിലെ സൂചനകൾ. ഈ മാധ്യമ പ്രവർത്തകനുമായി സഹോദരങ്ങൾ ഫെബ്രുവരി ഒന്നു മുതൽ മെയ് 31 വരെ 119 തവണ സംസാരിച്ചതിന്റെ വിശദാംശങ്ങളും റിപ്പോർട്ടിലുണ്ട്.

മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ ഒആർ 1 / 2021 ആയി ഫെബ്രുവരി 8ന് രജിസ്റ്റർ ചെയ്ത 14 ക്യുബിക് മീറ്റർ ഈട്ടി കടത്തിയ കേസിലെ പ്രതികളാണ് സഹോദരങ്ങൾ എന്ന ബോധ്യത്തോടെ തന്നെയാണ് സാജൻ കേസിൽ ഇടപെടുന്നതെന്നും രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാണ്.

മണിക്കുന്ന് മലയിൽ സ്വകാര്യ ഭൂമിയിൽ മരം വെട്ടിയതിന് കേസെടുക്കാൻ വേണ്ടി ഫെബ്രുവരി 10ന് ദീപക് ധർമ്മടം കോഴിക്കോട് ഫ്ളെയിങ് സ്‌ക്വാഡ് ഡിഎഫ്ഒയെ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതേ ദിവസം ആന്റോ അഗസ്റ്റിൻ 5 തവണ മാധ്യമപ്രവർത്തകനെയും ബന്ധപ്പെട്ടിട്ടുണ്ട്. ആന്റോ അഗസ്റ്റിൻ നൽകിയ രഹസ്യ വിവരം പരിശോധിക്കാനെന്ന പേരിലാണ് സാജൻ വയനാട്ടിൽ എത്തിയത്. റവന്യൂ, വനം അധികൃതരുമായി ബന്ധപ്പെട്ട് ലഭിച്ച വിവരത്തിന്റെ യാഥാർഥ്യം പരിശോധിക്കാൻ അദ്ദേഹം തുനിഞ്ഞില്ല.

15ന് രാവിലെ ആന്റോ അഗസ്റ്റിനുമായി സാജൻ കാറിൽ ഒരു മണിക്കൂറോളം ഒരുമിച്ച് സഞ്ചരിച്ചിരുന്നതായി ഡ്രൈവർ മൊഴി നൽകി. ആന്റോയാണ് ചില രേഖകൾ സാജന് നൽകിയത്. അതിനു ശേഷം മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിൽ പരിശോധന നടത്താൻ സാജൻ പോയപ്പോഴും ആന്റോയും മറ്റ് നാലു പേരും അനുഗമിച്ചിരുന്നതായും രാജേഷ് രവീന്ദ്രന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.