തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നു എന്ന് പറയുമ്പോൾ എന്തുകൊണ്ട് മുഖ്യമന്ത്രി മാറുന്നില്ല എന്നത് സാധാരണഗതിയിൽ ഉയരുന്നവരാവുന്ന വിമർശനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ പാർട്ടി ഇങ്ങനെയാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലും മറ്റും ഉയർന്ന വിമർശനങ്ങൾ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിനെ അവരുടെ ജനാധിപത്യ പ്രക്രിയയിലൂടെ തീരുമാനിക്കുമെന്നാണ് കണക്കാക്കുന്നത്. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും ഞങ്ങൾക്കൊരു പങ്കുമില്ല. അത് അവർ തന്നെ ചെയ്യട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരുടെ വകുപ്പുകൾ ഇപ്പോൾ ഔദ്യോഗികമായി പറയാനാവില്ല. സാധാരണഗതിയിൽ അത് ഗവർണർക്ക് കൊടുക്കേണ്ടതാണ്.അതിന് ശേഷമാണ് അത് പ്രഖ്യാപിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ പാർട്ടിയിൽ ഏതെങ്കിലും ഒരാളല്ല തീരുമാനങ്ങളെടുക്കുന്നത്. തങ്ങൾ കൂട്ടായി ചർച്ച ചെയ്താണ് തീരുമാനിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് എല്ലാം പുതുമുഖങ്ങൾ വേണമെന്നത്. ആളുകൾക്ക് അത് സ്വീകാര്യമാണ്. വലിയ രീതിയിൽ അത് സ്വാഗതം ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.