തൃശ്ശൂർ: സിപിഎം നിയന്ത്രണത്തിലുള്ള തൃശ്ശൂർ കരുവന്നൂർ സഹകരണ ബാങ്കിൽ നൂറ് കോടി രൂപയുടെ വായ്പാ തട്ടിപ്പ്. ഒരേ ആധാരം പണയംവെച്ച് ഇരട്ടവായ്‌പ്പ തരപ്പെടുത്തിയാണ് തട്ടിപ്പു നടന്നിരിക്കുന്നത്. 2014 മുതൽ 2020 വരെയുള്ള കാലയളവിലാണ് അതിഭീമമായ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ മുൻ ഭരണസമിതി അംഗങ്ങൾക്കെതിരേയും മുൻ ജീവനക്കാർക്കെതിരേയും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബാങ്കിൽനിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇവർ നൽകിയ പരാതിയിൽ പരിശോധന നടത്തിയതോടെയാണ് വലിയ തുകയുടെ വായ്പാ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഒരാൾ ആധാരം ഈടു നൽകി ബാങ്കിൽനിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തിൽ 46 വായ്പകളുടെ തുക പോയത് ഒരൊറ്റ അക്കൗണ്ടിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിന് പിന്നിൽ നടന്നത് ആസൂത്രിത നീക്കമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്ക് മാത്രം മറ്റുള്ളവരുടെ ആധാരം പണയം വച്ച് 23 കോടി രൂപ എത്തിയെന്നാണ് സൂചന. സായിലക്ഷ്മി എന്ന സ്ത്രീയുടെ ഭൂമിയുടെ ആധാരം പണയം വച്ച് മൂന്ന് കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. എന്നാൽ ഇങ്ങനെയൊരു ഇടപാട് നടന്നതിനെക്കുറിച്ച് സായിലക്ഷ്മിക്ക് യാതൊരു അറിവുമില്ല.

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ തലപ്പത്തുള്ളത്. തട്ടിപ്പ് വിവരം കണ്ടെത്തിയതിനെ തുടർന്ന് സിപിഎം നേതാക്കൾ ഉൾപ്പെടുന്ന 13 അംഗഭരണസമിതി പിരിച്ചു വിട്ടിട്ടുണ്ട്. ബാങ്ക് സെക്രട്ടറിയടക്കം ആറ് ജീവനക്കാരെ പ്രതികളാക്കി ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി നാട്ടുകാരും രംഗത്ത് എത്തിയിട്ടുണ്ട്.

സിപിഎം ഉന്നത നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായനികുതി വകുപ്പിനും ബിജെപി നേതാക്കൾ പരാതി കൊടുത്തിട്ടുണ്ട്. 2019-ൽ ഇതേ ബാങ്കിനെതിരെ തട്ടിപ്പ് ആരോപണവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് രജിസ്ട്രാർ അന്വേഷണം നടത്തിയതും വൻ തട്ടിപ്പ് വിവരങ്ങൾ പുറത്തു വന്നതും.

സിപിഎം. നിയന്ത്രണത്തിലുള്ള ബാങ്കിൽ ഇത്തരം തട്ടിപ്പ് നടന്നതായി നേരത്തെ സഹകരണ രജിസ്ട്രാർക്ക് അടക്കം പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് ഓഡിറ്റ് നടത്തിയതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തിയത്. സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നിരിക്കുന്ന വൻ തട്ടിപ്പുകളിൽ പ്രധാനമായ ഒന്നാണ് ഇത്.