കൊച്ചി: ബലാത്സംഗ കേസിലെ ഇരകളെ പ്രതികളും പൊലീസുകാരും ഭീഷണിപ്പെടുത്തുന്നു എന്ന പരാതികളിൽ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി.ഇത്തരം നിരവധി പരാതികൾ വന്നിട്ടുണ്ട്. ഇത് ഗൗരവമുള്ള സംഭവമാണെന്ന് കോടതി നിരീക്ഷിച്ചു.

ബലാത്സംഗ കേസിലെ ഇരകളുടെ സംരക്ഷണത്തിന് സർക്കാർ സ്വീകരിച്ച നടപടി എങ്ങനെ ഫലപ്രദമായി നടപ്പാക്കും എന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തൃക്കാക്കര പൊലീസ് അന്വേഷിക്കുന്ന ബാലത്സംഗ കേസിലെ ഇര നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം.

തൃക്കാക്കര പൊലീസ് എസ് എച്ച് ഒയും സിവിൽ പൊലീസ് ഓഫീസറും പ്രതികൾക്കൊപ്പം ചേർന്ന് ഭീഷണിപ്പെടുത്തുന്നു എന്നാണ് ഹർജിയിലെ പരാതി. പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകാതിരിക്കാനാണ് ഭീഷണിയെന്നും ഹർജിയിൽ പറയുന്നു. സംഭവത്തിൽ ഹർജിക്കാരിക്ക് സംരക്ഷണം ഉറപ്പാക്കാൻ കോടതി നിർദ്ദേശം നൽകി.