കായംകുളം: വീട് കയറി അക്രമിച്ചവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ അറസ്റ്റുചെയ്യുന്നില്ലെന്നവാദവുമായി അമ്മയും മകനും രംഗത്ത്. കായംകുളം സ്വദേശികളായ പുത്തൻ പുതുവൽ വീട്ടിൽ ഉഷാദേവി, മകൻ എന്നിവർക്കു നേരായണ് അക്രമമുണ്ടായത്. അയൽവാസി വീടിന് സമീപത്തേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടെന്ന് ചൂണ്ടിക്കാട്ടി നഗരസഭയിൽ പരാതി നൽകിയതാണ് അക്രമത്തിന് കാരണം.അയൽവാസി ആളെ വിട്ട് വിധവയായ തന്നെയും മകനെയും അക്രമിക്കുകയായിരുന്നുവെന്ന് ഉഷാദേവി പറയുന്നു.

അക്രമം നടത്തിയ പ്രതിയെക്കുറിച്ച് സൂചന നൽകിയിട്ടും പ്രതികൾ പൊലീസിന്റെ കൺമുന്നിൽ ഉണ്ടായിട്ടും അവരെ അറസ്റ്റു ചെയ്യുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്. കഴിഞ്ഞ ജനുവരി 24 നായിരുന്നു കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കുന്ന സമയത്ത് അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും തന്നെയും മകനെയും മർദ്ദിച്ചതായും ഇവർ പറയുന്നു. അക്രമത്തിൽ പരിക്കേറ്റ ഇവർ ആദ്യം കായംകുളം താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടുകയായിരുന്നു.

ഇത് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയത്. പക്ഷെ യാതൊരു നടപടിയും ഇതുവരെ ഉണ്ടായില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലാത്ത സാഹചര്യത്തിൽ ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം.വധഭീഷണിയുള്ളതിനാൽ ഇപ്പോൾ പന്തളത്തെ സഹോദരന്റെ വീട്ടിലാണ് കുടുംബം താമസിക്കുന്നത്.ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചാൽ മാത്രമെ കായംകുളത്തെ വീട്ടിലേക്ക് തിരികെയെത്താൻ സാധിക്കൂവെന്നും ഉഷാദേവി പറയുന്നു.