തൃശൂർ: എൽഡിഎഫും യുഡിഎഫും തുല്യശക്തിയായ തൃശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. സകല മര്യാദകളും കാറ്റിൽപറത്തി പ്രതിപക്ഷ- ഭരണപക്ഷ കൗൺസിലർമാർ തമ്മിലടിച്ചു. കൗൺസിൽ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തർക്കമുണ്ടായത്. പ്രതിപക്ഷ അംഗങ്ങൾ മേയറുടെ ചേംബറിൽ കയറി ബഹളം വെയ്ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കോൺഗ്രസ്, ബിജെപി അംഗങ്ങളാണ് പ്രതിഷേധിച്ചത്.

പ്രതിപക്ഷം മേയറുടെ ചേംബർ കയ്യേറി. അജൻഡകൾ കീറിയെറിഞ്ഞു പ്രതിഷേധിച്ചു. കൗൺസിലിൽ കോൺഗ്രസും ബിജെപിയും പ്രതിപക്ഷമാണ്. ഇവർ മാസ്റ്റർ പ്ലാൻ റദ്ദാക്കണമെന്നാവശ്യപ്പെട്ടതോടെ സിപിഎം നയിക്കുന്ന ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്ത സാഹചര്യമാണ്.

പ്രതിപക്ഷം ആക്രമിച്ചെന്നും തള്ളിയിടാൻ ശ്രമിച്ചെന്നും മേയർ എം.കെ.വർഗീസ് ആരോപിച്ചു.പ്രതിപക്ഷം ആവശ്യപ്പെട്ടപ്രകാരം വിളിച്ച യോഗം അവർ തന്നെ അലങ്കോലമാക്കിയെന്ന് മേയർ പ്രതികരിച്ചു. 'അവർ എന്റെ കസേര വലിച്ചെറിഞ്ഞു. കൗൺസിൽ യോഗത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടാണ് ക്യാബിനിൽ വന്നത്' സംഘർഷത്തിന് പിന്നാലെ മേയർ എം.കെ. വർഗീസ് പറഞ്ഞു. നിയമപ്രകാരമുള്ള മാസ്റ്റർ പ്ലാൻ നടപ്പാക്കാനുള്ള അവസരം തുലച്ചുകളയുന്നത് തൃശ്ശൂരിന്റെ ഭാവിയോടു ചെയ്യുന്ന വലിയ ചതിയായിരിക്കുമെന്നും മേയർ പറഞ്ഞു. ഇപ്പോൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടവരാണ് പ്ലാനിന്റെ ആദ്യഘട്ട ഉപജ്ഞാതാക്കൾ. ഇത്രയും വലിയൊരു പദ്ധതിയിൽ പോരായ്മകളുണ്ടാകാം, പരാതികളും. പോരായ്മകളും പരാതികളും ചർച്ചചെയ്താണ് പരിഹരിക്കേണ്ടത്, അല്ലാതെ വികസനവിരുദ്ധവുമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ടല്ലെന്നും മേയർ വ്യക്തമാക്കി.

23 കൗൺസിലർമാർ നിർദ്ദേശിച്ചതനുസരിച്ചാണ് മേയർ ഇന്ന് പ്രത്യേക കൗൺസിൽ വിളിച്ചത്. മാസ്റ്റർ പ്ലാനിനെ പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചപ്പോൾ പ്രതിഷേധവുമായി പ്രതിപക്ഷം എഴുന്നേൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ അംഗീകരിച്ച മാസ്റ്റർ പ്ലാൻ റദ്ദ് ചെയ്യണമെന്നാണ് പ്രധാന ആവശ്യം

ജനാധിപത്യവിരുദ്ധമായി മുൻ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ പാസാക്കിയത് നിയമവിരുദ്ധമാണെന്ന് ഡിസിസി പ്രസിഡന്റ് എംപി വിൻസെന്റ് പറഞ്ഞു. കൗൺസിൽ പോലുമറിയാതെ കളവായി കൗൺസിൽ തീരുമാനം എഴുതിച്ചേർത്ത നടപടിയിൽ സിപിഎം. മറുപടി പറയണം. മാസ്റ്റർപ്ലാൻ സംബന്ധിച്ച് ജനങ്ങളുടെ വ്യാപകമായ പരാതി നിലനിൽക്കുന്നതിനാൽ റദ്ദ് ചെയ്ത് പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് ഭരണനേതൃത്വം തയ്യാറാകണം -അദ്ദേഹം ആവശ്യപ്പെട്ടു.

കൗൺസിലിന്റെ അധികാരം കവർന്ന്, സർക്കാരും സിപിഎമ്മും ചേർന്ന് തട്ടിപ്പ് നടപടികളിലൂടെ നിയമവിരുദ്ധമായി അടിച്ചേൽപ്പിച്ച മാസ്റ്റർപ്ലാൻ അംഗീകരിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലൻ അറിയിച്ചു.