ന്യൂഡൽഹി: എവിടെ തെരഞ്ഞെടുപ്പ് നടന്നാലും അവിടെ തോൽക്കുമെന്നതാണ് കോൺഗ്രസ് ഇപ്പോൾ നേരിടുന്ന പ്രതിസന്ധി. ബീഹാറിലേയും രാജസ്ഥാനിലേയും കേരളത്തിലേയും തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വിമത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ഡിസംബർ 19 നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളിൽ ചിലരുമായാണ് ചർച്ച നടക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വിമതനേതാക്കളെ കാണാനല്ല സോണിയ യോഗം വിളിച്ചതെന്നും കോവിഡ് കാലത്ത് വിർച്വലി മാത്രമായി യോഗം വിളിച്ചതിനാൽ നേതാക്കളുമായി നേരിട്ട് സംസാരിക്കാനാണ് സോണിയയുടെ നീക്കമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് 23 നേതാക്കൾ നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയയ്ക്ക് കത്തെഴുതിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ കേന്ദ്രമന്ത്രിമാരായ കപിൽ സിബൽ, ആനന്ദ് ശർമ, ശശി തരൂർ, എം. വീരപ്പ മൊയ്ലി, മനീഷ് തിവാരി, മിലിന്ദ് ദേവ്‌റ, രേണുക ചൗധരി, ജിതിൻ പ്രസാദ, മുകുൾ വാസ്‌നിക്, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ തുടങ്ങിയ പ്രമുഖ നേതാക്കളാണ് കത്തിൽ ഒപ്പുവെച്ചിരുന്നത്.

കോൺഗ്രസ് നേതാക്കളുമായി അധ്യക്ഷ സോണിയ ഗാന്ധി യോഗം വിളിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് വിമത നേതാക്കൾ. യോഗത്തിൽ തങ്ങളുയർത്തിയ വിഷയങ്ങൾ ചർച്ച ചെയ്യുമോ എന്നറിയില്ലെന്ന് സോണിയയ്ക്ക് കത്തയച്ച വിമതരിൽ ഒരാളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.'എന്തെങ്കിലും ചർച്ചയിൽ വരുമോ എന്നറിയില്ല. നേതാക്കളോട് അവർ രാഹുൽ ഗാന്ധിയുടെ അമ്മ എന്ന നിലയിലല്ലാതെ പാർട്ടി അധ്യക്ഷ എന്ന നിലയിൽ സംസാരിക്കും എന്ന് കരുതുന്നു', പേര് വെളിപ്പെടുത്താത്ത നേതാവ് പറഞ്ഞു.