കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് എ ഗ്രൂപ്പിലെ രഹസ്യയോഗം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം. വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്യുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ഡിസിസി മുൻ പ്രസിഡന്റ് യു രാജീവിന്റെ നേതൃത്വത്തിൽ ടി സിദ്ദിഖ് അനുയായികളാണ് യോഗത്തിൽ ചേർന്നത്.

കല്ലായിലെ സ്വകാര്യ ഹോട്ടലിൽ ആയിരുന്നു കോൺഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യയോഗം. ഇക്കാര്യം മാധ്യമപ്രവർത്തകരെ അറിയിച്ചതും കോൺഗ്രസ് നേതാക്കൾ തന്നെയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തി ഫോട്ടോ പകർത്തിയ മാതൃഭൂമി പത്രത്തിന്റെ ഫോട്ടോഗ്രാഫർ സാജനെ കോൺഗ്രസുകാർ ക്രുരമായി മർദ്ദിക്കുകയായിരുന്നു. മാതൃഭൂമി റിപ്പോർട്ടർക്കും പരിക്കേറ്റു.

ഇതിന് പിന്നാലെയെത്തിയ വനിതാ ദൃശ്യമാധ്യമപ്രവർത്തകയെയും കോൺഗ്രസ് നേതാക്കൾ മർദ്ദിച്ചു. കൂടാതെ അസഭ്യവർഷം നടത്തുകയും ചെയ്തു. കൈരളി ടിവി റിപ്പോർട്ടർ മേഘ, ഏഷ്യാനെറ്റ് റിപ്പോർട്ടർ സിആർ രാജേഷ് എന്നിവർക്കുമാണ് പരിക്കേറ്റത്.

സംഭവമറിഞ്ഞ് കസബ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. എന്നാൽ രഹസ്യയോഗമല്ല ചേർന്നതെന്നും നെഹ്രു അനുസ്മരണം നടത്തുകയാണ് ഉണ്ടായതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ വിശദീകരണം.