ജയ്പുർ: രാജസ്ഥാനിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ച് കോൺഗ്രസ്. രാജസ്ഥാനിലെ ഡൂംഗർപുരിൽ ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പിലാണ് ബിജെപി സ്ഥാനാർത്ഥിക്ക് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തത്. ബിജെപി സ്ഥാനാർത്ഥി സൂര്യ അഹാരി, കോൺഗ്രസിന്റെ ആറ് അംഗങ്ങളുടെ പിന്തുണയോടെ ജില്ലാ പ്രമുഖായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കോൺഗ്രസുമായി ദീർഘകാല ബന്ധം പുലർത്തുന്ന ഭാരതീയ ട്രൈബൽ പാർട്ടിയെ(ബിടിപി)യെ തോൽപ്പിക്കാനാണ് കോൺഗ്രസ് അംഗങ്ങൾ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചത്.

27 സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി എട്ട് സീറ്റും കോൺഗ്രസ് ആറ് സീറ്റും നേടി. എംപിയില്ലാത്തതിനാൽ ഭാരതീയ ട്രൈബൽ പാർട്ടിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താനാവില്ല. അതുകൊണ്ടുതന്നെ പാർട്ടി സ്വതന്ത്രരെ രംഗത്തിറക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 27ൽ 13 സീറ്റിൽ അവർക്ക് ജയിക്കാനും സാധിച്ചു. കോൺഗ്രസിന്റെ പിന്തുണയോടെ ബിടിപി ബോർഡ് രൂപീകരിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്.

എന്നാൽ വ്യാഴാഴ്ച ഉച്ച കഴിഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ബിജെപിയെ പിന്തുണക്കാനാണ് കോൺഗ്രസ് അംഗങ്ങൾ തീരുമാനിച്ചത്. ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണച്ചതോടെ ബിജെപി സ്ഥാനാർത്ഥി അഹാരി 14 വോട്ട് നേടി. ബിടിപി പിന്തുണച്ച പാർവതി ദേവി 13 വോട്ടും നേടി. ബിജെപിയുമായുള്ള സഖ്യം സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. നേതൃത്വം അറിയാതെയാണ് ഇത്തരമൊരു തീരുമാനമുണ്ടായതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം. എന്നാൽ സഖ്യത്തിൽ തെറ്റൊന്നും കാണുന്നില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

രാജ്യസഭ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെ രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസിനും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനുമൊപ്പം അടിയുറച്ച് നിന്ന പാർട്ടിയാണ് ബിടിപി. ജില്ലാ പ്രമുഖ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുമായി ചേർന്നത് അവരെ ഞെട്ടിച്ചിട്ടുണ്ട്. കോൺഗ്രസുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പാർട്ടി നേതൃത്വം പ്രതികരിച്ചു.