ലഖ്‌നൗ: നിരന്തരം ശല്യം ചെയ്ത കോൺ​ഗ്രസ് നേതാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് യുവതികൾ. ഉത്തർപ്രദേശിലെ ജലാവ് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അനൂജ് മിശ്രയെയാണ് രണ്ട് യുവതികൾ ചേർന്ന് മർദിച്ചത്. മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കൊപ്പം അനൂജ് മിശ്ര നിൽക്കുന്ന ചിത്രത്തോടൊപ്പമാണ് മർദനത്തിന്റെ ദൃശ്യം പ്രചരിക്കുന്നത്.

ശനിയാഴ്ച ഒറായിലെ റെയിൽവെ സ്‌റ്റേഷൻ റോഡിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. മായ, വർഷ എന്നീ യുവതികൾ ചേർന്നാണ് കോൺ​ഗ്രസ് നേതാവിനെ മർദ്ദിച്ചത്. യുവതികളെ ഫോണിലൂടെ ശല്യം ചെയ്യുന്നത് പതിവായതോടെ കോൺ​ഗ്രസ് നേതൃത്വത്തിനും പൊലീസിനു യുവതികൾ പരാതി നൽകിയിരുന്നു. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല, ശല്യം വർധിക്കുകയും ചെയ്തു. ഇതോടെയാണ് യുവതികൾ നേതാവിനെ വിളിച്ചു വരുത്തി കൈകാര്യം ചെയ്തത്.

കോൺഗ്രസ് നേതാവ് തങ്ങളെ നിരന്തരം ഫോണിൽ വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്നുവെന്ന് മിശ്രയെ മർദിച്ച മായയും വർഷയും ആരോപിച്ചു. യു പി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവിനോട് പരാതിപ്പെട്ടുവെങ്കിലും അദ്ദേഹത്തിനെതിരെ യാതൊരു നടപടിയും ഉണ്ടായില്ല. ഇതോടെ പൊലീസിൽ പരാതിപ്പെട്ടുവെങ്കിലും അവരും നടപടികൾ സ്വീകരിച്ചില്ല. മറ്റൊരു പോംവഴിയും മുന്നിൽ ഇല്ലാത്തതിനാൽ മിശ്രയെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്ന് അവർ പറയുന്നു. തങ്ങൾക്ക് മറ്റെന്തുചെയ്യാൻ കഴിയുമെന്നും അവർ ചോദിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.