ബംഗളൂരു: കർണാടക നിയമസഭയിൽ സ്ത്രീവിരുദ്ധ പരാമർശവുമായി കോൺഗ്രസ് മുതിർന്ന നേതാവും എംഎൽഎയുമായ കെ. ആർ. രമേശ് കുമാർ. 'ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കൂ' എന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം. കർണാടക നിയമസഭയിൽ കർഷകസമരം ചർച്ചചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.

കർഷക സമരം ചർച്ചചെയ്യുമ്പോൾ കൂടുതൽ സമയം വേണമെന്ന് സ്പീക്കർ വിശ്വേശ്വര ഹെഗ്ഡെ കഗേരിയോട് എംഎൽഎമാർ ആവശ്യപ്പെട്ടിരുന്നു. എല്ലാവർക്കും കൂടുതൽ സമയം അനുവദിച്ചാൽ സെഷൻ മുന്നോട്ട് കൊണ്ടുപോകാനാകില്ല എന്നായിരുന്നു സ്പീക്കർ വ്യക്തമാക്കിയത്. എന്നാൽ എംഎൽഎമാർ പ്രളയം അടക്കമുള്ള വിഷയങ്ങളിൽ ചർച്ചയ്ക്ക് കൂടുതൽ സമയം വീണ്ടും ആവശ്യപ്പെടുകയായിരുന്നു.

നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ അത് അംഗീകരിക്കും. നിലവിലെ സാഹര്യം ആസ്വദിക്കുക എന്നാണ് ഞാൻ വിചാരിക്കുന്നത്. എനിക്ക് നിങ്ങളെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു സ്പീക്കർ എംഎൽഎമാരുടെ ബഹളത്തിന്റെ പശ്ചാത്തലത്തിൽ പറഞ്ഞത്. ഈ പരാമർശത്തെ ഏറ്റെടുത്തായിരുന്നു കോൺഗ്രസ് എംഎൽഎയുടെ വിവാദ പരാമർശം.

'ബലാത്സംഗം തടയാനാകുന്നില്ലെങ്കിൽ കിടന്നാസ്വദിക്കുക എന്നൊരു ഒരു ചൊല്ലുണ്ട്. അതാണ് ഇപ്പോൾ താങ്കളുടെ അവസ്ഥ' എന്നായിരുന്നു മുൻ സ്പീക്കർകൂടിയായ കെ.ആർ. രമേശ് കുമാറിന്റെ പ്രസ്താവന. ഇത് സഭയിൽ വലിയ പ്രതിഷേധത്തിനിടയാക്കുകയും ചെയ്തു.