തിരുവനന്തപുരം: കോവിഡ് പരിശോധനാ നിരക്ക് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്ക് ഹൈക്കോടതി സ്‌റ്റേ. മുൻപ് നിശ്ചയിച്ച തുക ലാബുകൾക്ക് ഈടാക്കാമെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ലാബുകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

2100 രൂപയായിരുന്ന ആർടിപിസിആർ ടെസ്റ്റിന് 1500 ലേക്കും 625 രൂപയായിരുന്ന ആന്റിജൻ ടെസ്റ്റിന് 300 രൂപയായിട്ടുമാണ് സംസ്ഥാന സർക്കാർ കുറച്ചിരുന്നത്. ഇത് ചോദ്യം ചെയ്താണ് സ്വകാര്യ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചത്.

ഐസിഎംആറിനാണ് കോവിഡ് ടെസ്റ്റ് നിരക്ക് തീരുമാനിക്കാനുള്ള അവകാശമെന്നും സംസ്ഥാന സർക്കാരിന് അതിനുള്ള അവകാശമില്ലെന്നും ലാബുകൾ കോടതിയിൽ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ തങ്ങളോട് കൂടിയാലോചന നടത്തിയില്ല. ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും ലാബുകൾ വാദിച്ചു. ലാബുകളുടെ വാദങ്ങൾ അംഗീകരിച്ച കോടതി ചർച്ചകൾ നടത്തി നിരക്ക് പുനർനിർണയിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോവിഡ് പരിശോധനയ്ക്കുള്ള നിരക്ക് കുറയ്ക്കുന്നത്. ആർ.ടി.പി.സി.ആർ. (ഓപ്പൺ) 2750 രൂപ, ട്രൂ നാറ്റ് 3000 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേർട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് ആരംഭത്തിൽ നിരക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ആർ.ടി.പി.സി.ആർ. (ഓപ്പൺ) ടെസ്റ്റ് 2100 രൂപ, ട്രൂ നാറ്റ് ടെസ്റ്റ് 2100 രൂപ, ആന്റിജൻ ടെസ്റ്റ് 625 രൂപ, ജീൻ എക്‌സ്‌പേർട്ട് ടെസ്റ്റ് 2500 രൂപ എന്നിങ്ങനെയാണ് ഒക്‌ടോബർ മാസത്തിൽ നിരക്ക് കുറച്ചത്.

മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകൾ നിർമ്മിക്കാൻ തുടങ്ങിയതോടെ ഐ.സി.എം.ആർ. അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകൾ വീണ്ടും കുറച്ചത്. ഇതോടെ സ്വകാര്യ ലാബുകൾ കോടതിയെ സമീപിക്കുകയായിരുന്നു.