തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണ കേസിൽ ഒന്നാം പ്രതിയായ ഓഫീസ് അറ്റന്ററെ 21 ന് ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവിട്ടു. പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ടിനോടാണ് കോടതി പ്രൊഡക്ഷൻ ഉത്തരവിട്ടത്.

പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ശ്രീകാര്യം പൊലീസ് സമർപ്പിച്ച അപേക്ഷയിലണ് തിരുവനന്തപുരം ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് പി.എസ്. സുമി ഉത്തരവിട്ടത്. പ്രതിയുടെ ജാമ്യഹർജിയിൽ 20 ന് സർക്കാർ നിലപാടറിയിക്കാനും ശ്രീകാര്യം പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും 18 ന് കോടതി ഉത്തരവിട്ടിരുന്നു.

എന്നാൽ പ്രതിയെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്ത് കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനും തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നതിനും അപഹരിച്ച മുഴുവൻ തുകയും വീണ്ടെടുക്കുന്നതിനും , വ്യാജ രേഖകളുടെ ഉറവിടം , നിർമ്മാതാക്കൾ , വിതരണക്കാർ എന്നിവരെ തിരിച്ചറിഞ്ഞ് അറസ്റ്റു ചെയ്യുന്നതിനും പ്രതി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവു ശേഖരണത്തിനും മറ്റുമായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അനുമതി തേടി പൊലീസ് അപേക്ഷ സമർപ്പിക്കുകയായിരുന്നു.

കേസിൽ ഒക്ടോബർ 13 മുതൽ റിമാന്റിൽ കഴിയുന്ന ഒന്നാം പ്രതിയായ ഓഫീസ് അറ്റന്റർ കല്ലറ മുതുവിള നാനാംകോട് അക്ഷര ഭവനിൽ ബിജു (42) വിന്റെ ജാമ്യഹർജി പരിഗണിക്കവേയാണ് കോടതി സർക്കാർ നിലപാട് അറിയിക്കാൻ ഉത്തരവിട്ടത്. ബിജുവിനെ കൂടാതെ കാഷ്യർ അനിൽ കുമാർ , ഓഫീസ് ഇൻ ചാർജ് ലളിതാംബിക തുടങ്ങിയവരാണ് മറ്റു പ്രതികൾ. അപഹരിക്കപ്പെട്ട തുകയിൽ കൃത്യം കണ്ടു പിടിക്കപ്പെട്ട ശേഷം 1.70 ലക്ഷം രൂപ ബിജു തരിച്ചടച്ചു.