മംഗളൂരു: കോവിഡ് ഭീതി മൂലം ദമ്പതികൾ ആത്മഹത്യ ചെയ്‌തെന്ന വാർത്തയിൽ ചെറിയ തിരുത്തുമായി പൊലീസ്. കോവിഡാണെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത ദമ്പതികൾക്ക് കോവിഡില്ലന്ന് പരിശോധന റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദക്ഷിണ കർണാടകയിലെ സൂറത്കലിലെ അപ്പാർട്ട്‌മെന്റിൽ കഴിയുന്ന രമേഷ് (40), സുവർണ (35) എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്തത്. ദമ്പതികളുടെ ആത്മഹത്യയെ തുടർന്ന് വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടായത്.

കോവിഡ് ഭീതി മൂലമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യ കുറിപ്പിലുണ്ടെങ്കിലും മരണ കാരണം ഇത് മാത്രമല്ല എന്നാണ് പൊലീസ് പറയുന്നത്. ഇരുവരും മറ്റ് അസുഖങ്ങളാൽ ബുദ്ധിമുട്ടുകയും കുട്ടികളില്ലാത്തതിൽ അസ്വസ്ഥരും ആയിരുന്നുവെന്നും സുഹൃത്തുക്കളും അയൽവാസികളും സ്ഥിരീകരിക്കുകയും ചെയ്തു.

ആത്മഹത്യക്ക് തൊട്ടുമുമ്പ് സൂറത്ത്കല്ല് പൊലീസുമായി ബന്ധപ്പെട്ട രമേശ് ആത്മഹത്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറഞ്ഞിരുന്നു. . : 'പൊലീസ് ഉദ്യോഗസ്ഥനായ ശശികുമാറിനെ രാവിലെ 6.45 ഓടെയാണ് രമേശ് ഫോണിൽ വിളിക്കുന്നത്. ജീവിതം അവസാനിപ്പിക്കാൻ രാത്രിയിൽ ഭാര്യ ഉറക്ക ഗുളിക കഴിച്ചെങ്കിലും വിജയിച്ചില്ലെന്നും അതോടെ രാവിലെ തൂങ്ങിമരിച്ചെന്നും പറഞ്ഞു. താനും തൂങ്ങിമരിക്കാൻ പോവുകയാണെന്നും രമേശ് പറഞ്ഞു. തങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് ദമ്പതികൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഞങ്ങൾ രമേശിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കോൾ കട്ട് ചെയ്യുകയായിരുന്നുവെന്ന് ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഉടനെ തന്നെ പൊലീസ് രമേശിന്റെ ഫോൺ ട്രേസ് ചെയ്തു വീട് കണ്ടെത്താൻ ശ്രമം ആരംഭിച്ചു. രാവിലെ 7.10 ഓടെ പൊലീസ് രമേശിന്റെ വീട് കണ്ടെത്തി വാതിൽ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴേക്കും രണ്ടുപേരും തൂങ്ങി നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. പൊലീസിന് അയച്ച ശബ്ദസന്ദേശത്തിലും രമേശ് ചിലകാര്യങ്ങൾ പങ്കുവെച്ചിരുന്നു. 'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞങ്ങൾക്ക് കോവിഡ് ലക്ഷണങ്ങൾ ഉണ്ട്. എന്റെ ഭാര്യക്ക് പ്രമേഹം ബാധിച്ചതിനാൽ അവൾ രോഗത്തെ വല്ലാതെ ഭയപ്പെട്ടിരുന്നു.

ഞങ്ങളുടെ അന്ത്യകർമങ്ങൾക്കായി ഒരു ലക്ഷം രൂപ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. 2000 -ലാണ് ഞങ്ങൾ വിവാഹിതരായത്. 2002 -ൽ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചെങ്കിലും 12 ദിവസങ്ങൾക്ക് ശേഷം അവൻ മരിച്ചു. ഗർഭകാലത്ത് അവൾക്ക് പ്രമേഹമുണ്ടായിരുന്നു. 2005 -ൽ അവൾ വീണ്ടും ഗർഭിണിയായി, പക്ഷെ ഗർഭം അലസി. തുടർന്ന് ചികിത്സകൾ നടത്തിയെങ്കിലും ഗർഭം ധരിക്കാനായില്ല. മാനസിക വിഷമങ്ങൾ അനുഭവിച്ചിരുന്ന ഇരുവർക്കും കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായതോടെയാണ് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ദമ്പതികൾ അവരുടെ അപ്പാർട്ട്‌മെന്റ് പാവപ്പെട്ടവർക്ക് നൽകണമെന്ന് പറഞ്ഞതായി ശബ്ദ സന്ദേശത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

ആത്മഹത്യ കുറിപ്പിനൊപ്പം ഒരു ലക്ഷം രൂപ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം പണം കുടുംബത്തിന് കൈമാറുമെന്നും ആരോഗ്യ മന്ത്രി കെ സുധാകർ പറഞ്ഞു. കോവിഡിനെ ഭയക്കേണ്ട സാഹചര്യമില്ലെന്നും രാജ്യത്ത് മികച്ച ചികിത്സയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.