കൊല്ലം: രാത്രിയിൽ വീട്ടിൽക്കയറി ദമ്പതിമാരെ ആക്രമിച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പുന്തലത്താഴം കല്ലുവിള വീട്ടിൽ മധു (42), പേരൂർ തെറ്റിച്ചിറ പുത്തൻവീട്ടിൽ സുനി (40), പുന്തലത്താഴം മീനാക്ഷിനഗർ പറങ്കിമാംവിള വീട്ടിൽ ദിലീപ് (45), മുണ്ടയ്ക്കൽ ഈസ്റ്റ് കളീക്കൽ കടപ്പുറത്ത് ഷാനവാസ് (32) എന്നിവരെയാണ് കിളികൊല്ലൂർ പൊലീസ് അറസ്റ്റു ചെയ്തത്.

തെറ്റിച്ചിറ എസ്.എം.ഡി.സ്‌കൂളിനു സമീപം ആദം കാസിലിൽ താമസിക്കുന്ന മുതിർന്ന പൗരനായ സജീവിനെയും ഭാര്യയെയും വീട്ടിൽക്കയറി ആക്രമിച്ചതിനാണ് ഇവർ പിടിയിലായത്. ബുധനാഴ്ച രാത്രി അക്രമിസംഘം സജീവിന്റെ വീടിനുസമീപം നിന്ന് അസഭ്യം വിളിച്ചത് ചോദ്യംചെയ്തതിന്റെ വിരോധത്തിലായിരുന്നു അക്രമം.

സജീവിനെ അടിച്ചുവീഴ്‌ത്തി തറയിലിട്ടു ചവിട്ടുന്നതുകണ്ട് പിൻതിരിപ്പിക്കാൻ ശ്രമിച്ച ഇയാളുടെ ഭാര്യയെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം അക്രമികളെ സ്ഥലത്തുനിന്നു പിടികൂടുകയായിരുന്നു.

കിളികൊല്ലൂർ സബ് ഇൻസ്പെക്ടർമാരായ എ.പി.അനീഷ്, വി എസ്.ശ്രീനാഥ്, ജാനസ് പി.ബേബി, മധു, എഎസ്ഐ. ലതിക, സി.പി.ഒ.മാരായ ഗോപകുമാർ, സാജൻ ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.