കൽപ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ശിഹാബ് ഷാ വീണ്ടും തട്ടിപ്പുമായി രംഗത്തുവന്ന വിവരം നേരത്തെ പുറത്തുവിട്ടത് മറുനാടൻ മലയാളിയാണ്. സെലിബ്രിറ്റികളെയും ഉന്നതരെയും കൂട്ടുപിടിച്ചു നിരവധി സാമ്പത്തിക തട്ടിപ്പിനായി രംഗത്തുവന്ന കെൻസ ഷിഹാബ് പ്രവാസികൾ അടക്കം നിരവധി പ്രവാസികളെയാണ് കബളിപ്പിച്ചത്.

വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി കോടികളാണ് ഇയാൾ അടിച്ചുമാറ്റിയത്. ഇതേ വില്ലാ പ്രോജക്റ്റ് വിവാദമായപ്പോൾ കെൻസ വെൽനസ് ഹോസ്പിറ്റൽ എന്ന പേരിൽ പുതിയ കുപ്പിയിൽ ഷിഹാബ് ഇറക്കിയ വിവരവും നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്യുകയുണ്ടായിത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിൽ കോടതി അറ്റാച്ച് ചെയ്ത അതേ വസ്തു കാണിച്ചാണ് ഇയാൾ വീണ്ടും വീണ്ടും പണംപ്പിരിവിന് ഇറങ്ങിയത്.

എല്ലാ നിയമനങ്ങളും ലംഘിച്ച് വെൽനസ്സ് ആശുപത്രിയാക്കി മാറ്റാനുള്ള പരിശ്രമവുമാണ് നടക്കുന്നത്. ഇപ്പോൾ ഇയാൾക്കെതിരെ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ് പണം നഷ്ടമായവർ. കേസ് ഫയലിൽ സ്വീകരിച്ചവർ നോട്ടീസ് അയച്ചിരിക്കയാണ്. നിയമവിരുദ്ധമായ നിർമ്മാണ പ്രവർത്തനം നിർത്തി വയ്ക്കണമെന്നാവശ്യപ്പെട്ടാണ് പശ്ചിമഘട്ട സംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഹർജി ഫയലിൽ സ്വീകരിക്കുകയും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉൾപ്പടെയുള്ള എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കുകയും ചെയ്തു.

ജില്ലാ കളക്ടർ നിയോഗിച്ച വിദഗ്ദ സമിതി നിർമ്മാണത്തിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ദുരന്ത നിവാരണ അഥോറിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ടിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാനാണ് ഹൈക്കോടതി ദുരന്ത നിവാരണ അഥോറിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തരിയോട് ഗ്രാമ പഞ്ചായത്തിലെ മഞ്ഞൂറയിലാണ് കെൻസ പദ്ധതിയുടെ നിർമ്മാണം നടക്കുന്നത്. മൂന്നു നില കെട്ടിടം നിർമ്മിക്കാനുള്ള അനുമതിയുടെ മറവിലാണ് ഇവിടെ നാലു നില കെട്ടിടം നിർമ്മിച്ചത്. പിന്നീട് ഇത് ക്രമവൽക്കരിക്കാൻ താഴത്തെ നില മണ്ണിട്ടു മൂടി. നിലവിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടം, ജില്ലാ ദുരന്ത നിവാരണന അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണെന്നു വിദഗ്ദ സമിതി ക കണ്ടെത്തിയിട്ടുണ്ട്.

നിലവിലെ നിർമ്മാണം പഞ്ചായത്തിൽ നിന്നും നേടിയ പെർമിറ്റിൽ നിന്നും തികച്ചും വിഭിന്നമാണ്. കേരള പഞ്ചായത്ത് ബിൽഡിങ് നിയമപ്രകാരം, ജില്ലാ ടൗൺ പ്ലാനറുടെ അംഗീകാരമുള്ള രൂപരേഖയിലാണ് നിർമ്മാണം നടത്തേണ്ടത്. കെൻസ പ്രോജക്ടിന് വേണ്ടി അത്തരമൊരു അംഗീകാരം ടൗൺ പ്ലാനർ നൽകിയിട്ടില്ല. മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലാതെ ഒന്നരമീറ്റർ ആഴത്തിൽ നിന്നും മണ്ണ് നീക്കം ചെയ്ത് കെട്ടിടനിർമ്മാണം നടത്തുകയും, പിന്നീട്, കെട്ടിടത്തിന്റെ ഉയരം കുറച്ച് കാണിക്കാനായി ഏറ്റവും താഴത്തെ നില മണ്ണിട്ട് മൂടാനായി വലിയ അളവിൽ മണ്ണ് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇതുൾപ്പടെ നിരവധി നിയമ ലംഘനങ്ങൾ വിദഗ്ദ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു വഞ്ചിച്ചതിന്റെ പേരിലും കെൻസയ്ക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്.2015ൽ റോയൽ മെഡോസ് എന്ന റിസോർട്ട് പദ്ധതിയുടെ പേരിലാണ് പ്രവാസികളിൽ നിന്ന് കോടികളുടെ നിക്ഷേപം സ്വീകരിച്ചത്. ഈ പദ്ധതി പൂർത്തിയാക്കാതെ അതേ സ്ഥലത്തു തന്നെ കെൻസ വെൽനസ് ഹോസ്പിറ്റലിന്റെ പേരിൽ പുതിയ നിക്ഷേപം സ്വീകരിച്ചു. ആദ്യ പദ്ധതിയിൽ നിക്ഷേപം നടത്തിയ പ്രവാസി വ്യവസായി രാജൻ നമ്പ്യാരുടെ പേരിൽ വ്യാജരേഖ ചമച്ച് കെട്ടിട നിർമ്മാണ അനുമതി നേടിയെന്ന കേസിൽ കെൻസ ചെയർമാൻ ഷിഹാബ് ഷാ,തരിയോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.ബി.ലതിക തുടങ്ങിയവരെ പ്രതികളാക്കി പടിഞ്ഞാറത്തറ പൊലീസ് എഫ്.ഐ.ആർ.ഇട്ടിട്ടുണ്ട്.(ക്രൈം.നമ്പർ: 0498/2021, ഐ പി സി സെക്ഷൻസ് 420, 465, 467, 468,477,114 ,120 ബി , 34).

കേരള റിയൽ എസ്റ്റേറ്റ് നിയമ പ്രകാരം ഇത്തരം പദ്ധതികൾക്ക് കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ രജിസ്റ്റ്രേഷൻ നിർബന്ധമാണ്.എന്നാൽ കെൻസയുടെ ഒരു പദ്ധതിയും അഥോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല. ഇതു സംബന്ധിച്ച പരാതിയിയിൽ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയും കെൻസ ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. നിരവധി പരാതികൾ നൽകിയിട്ടും തരിയോട് ഗ്രാമ പഞ്ചായത്തും പടിഞ്ഞാറത്തറ പൊലീസും കമ്പനി ഉടമകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പശ്ചിമ ഘട്ട സംരക്ഷണ സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്.

ഷിഹാബിന്റെ പഴയ തട്ടിപ്പ് ഇങ്ങനെ

നേരത്തെ ഉണ്ടായിരുന്ന പ്രോജക്റ്റ് തന്നെ നോക്കാം. 2016 ൽ പൂർത്തിയാകും എന്ന് പറഞ്ഞ 2015-ൽ തന്നെ മുഴുവൻ പണവും വാങ്ങിയ വില്ലാ-റിസോർട്ട് പ്രോജക്റ്റ് ആറു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. തങ്ങൾ പണം മുടക്കിയ പ്രോജക്റ്റ് മാറ്റി മറിച്ചും വേറെ നിക്ഷേപം ക്ഷണിച്ചും ശിഹാബ് ഷാ തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രവാസി മലയാളികൾ ആരോപിക്കുന്നത്.വയനാടൻ പ്രകൃതി ഭംഗി നുകർന്ന് മമ്മൂട്ടിക്കും കാവ്യാ മാധവനും സുനിൽ ഷെട്ടിക്കും ഒപ്പം അയൽക്കാരായി വില്ലകളിൽ താമസിക്കാം. 45 ലക്ഷം മുതൽ 75 ലക്ഷം വരെ മുടക്കി ഒരു വില്ല വാങ്ങിയാൽ വർഷം തോറും 15 ലക്ഷം വരുമാനം കിട്ടും എന്നൊക്കെയാണ് ദുബായിലെ മലയാളികൾക്ക് മുൻപിൽ തന്റെ വയനാട്ടിലെ വില്ലാ പ്രോജക്റ്റിനെക്കുറിച്ച് കെൻസ ഹോൾഡിങ്‌സിന്റെ ശിഹാബ് ഷാ പറഞ്ഞത്. ഓരോ വർഷവും നിങ്ങൾക്ക് 15 ദിവസം വില്ലയിൽ കുടുംബ സഹിതം ഫ്രീയായി താമസിക്കാം എന്ന് കൂടി പറഞ്ഞതോടെയാണ് കെൻസയുടെ വില്ലാ പ്രോജക്ടിൽ ഗൾഫ് മലയാളികൾ പണം മുടക്കിയത്. 2015-ൽ തുടങ്ങിയ റിസോർട്ട് വില്ലാ പ്രോജക്റ്റ് 2016 ൽ പൂർത്തിയാകും എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പ്രോജക്റ്റ് കൂടെക്കൂടെ മാറ്റുന്നതും ഇതേ പ്രോജക്ടിൽ കൂടുതൽ പേരിൽ നിന്നും ശിഹാബ് ഷാ നിക്ഷേപം ക്ഷണിക്കുന്നതുമാണ് നിക്ഷേപകർ കണ്ടത്.

20 വില്ലകൾ പിന്നീട് 48 വില്ലകൾ ആയി മാറുകയും റിസോർട്ട് പ്രോജക്റ്റ് വെൽനെസ് ആശുപത്രി പ്രോജക്റ്റ് ആവുകയുമൊക്കെ ചെയ്തു. 2016-ൽ പൂർത്തിയാക്കും എന്ന പറഞ്ഞ വില്ലാ പ്രോജക്ടിന്റെ വാലും തുമ്പും പോലും ഇതുവരെ ആയിട്ടുമില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലാക്കി ഗൾഫ് മലയാളികൾ പരാതിയുമായി രംഗത്ത് വന്നത്. വില്ലാ പ്രോജക്ടിന്റെ പോഎരിൽ ഗൾഫ് മലയാളികളിൽ നിന്നും കോടികളാണ് സ്വപ്നങ്ങളുടെ ഈ വ്യാപാരി കവർന്നത്.തൃശൂരിൽ രൂപീകരിച്ച് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കെൻസ ഹോൾഡിങ്‌സ്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി ഗൾഫ് മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റി എന്നാണ് കെൻസ ഹോൾഡിങ്‌സിനെതിരെയുള്ള പരാതി.

പുതിയ തട്ടിപ്പ്

കെൻസ വെൽനസ് ഹോസ്പിറ്റലിന്റെ പേരിൽ വയനാട്ടിൽ വൻ തട്ടിപ്പ് നടത്തുന്ന ശിഹാബ് ഷാക്കെതിരെ നിക്ഷേപകർ പരാതി നൽകിയിരിക്കുകയാണ്. കെൻസ ഹോൾഡിങ്സ് എന്ന സ്ഥാപനത്തിന്റെ ചെയർമാനായ ഷിഹാബ് ഷാ എന്ന മുഹമ്മദ് ഷിഹാബിന്റെ വാക് ചാതുരിയിൽ വീണാണ് ഇരകൾക്കു പണം നഷ്ടമായത്. ഷിഹാബ് തട്ടിപ്പ് തുടരുന്നതു തടയാൻ ഇരകൾ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കേന്ദ്ര, സംസ്ഥാനമന്ത്രിമാർക്കൊപ്പവും സെലിബ്രിറ്റികൾക്കൊപ്പവും നിന്ന് പകർത്തിയ ചിത്രങ്ങൾ കാട്ടിയായിരുന്നു ഷിഹാബ് ഷായുടെ തട്ടിപ്പെന്ന് ഇരകൾ പറയുന്നു. ഇവർക്കാർക്കും തന്നെ ഷിഹാബ് ഷായുടെ പദ്ധതിയുമായി ബന്ധമുണ്ടായിരുന്നില്ലെങ്കിലും ഈ ഫോട്ടോകൾ ഇയാൾ തട്ടിപ്പിന് ഉപയോഗപ്പെടുത്തുകയായിരുന്നു.

ഒരേ ഇടം, രണ്ടു തട്ടിപ്പ് പദ്ധതികൾ

2015ൽ ദുബയിൽ വച്ച് പ്രഖ്യാപിച്ച Royal Meadows എന്ന പേരിൽ വില്ലാസ് റിസോർട്ട് പദ്ധതിയിലാണ് നിരവധി മലയാളികൾ ലക്ഷങ്ങൾ നിക്ഷേപിച്ചത്. വയനാട് ജില്ലയിലെ വൈത്തിരിയിലായിരുന്നു പദ്ധതി പ്രദേശം. എന്നാൽ ഈ പദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയായില്ല. എന്നുമാത്രമല്ല, 2019ൽ വില്ലാസ് റിസോർട്ട് പദ്ധതിക്കു ചൂണ്ടിക്കാണിച്ച ഭൂമിയിൽ തന്നെ ഇയാൾ കെൻസ വെൽനസ് സെന്റർ എന്ന പേരിൽ പുതിയ പദ്ധതിക്കു തുടക്കമിടകുയും ചെയ്തു. കെൻസ വെൽനസ് സെന്ററിനു വേണ്ടിയും ഷിഹാബ് ഷാ വൻതോതിൽ പണം സ്വരൂപിക്കുകയുണ്ടായി.

വില്ലകൾക്കു വേണ്ടി മുഴുവൻ പണവും കൈമാറി വർഷങ്ങൾ കഴിഞ്ഞിട്ടും ഇവയുടെ നിർമ്മാണം പൂർത്തീകരിച്ചു നൽകാതിരിക്കുകയും ചോദിക്കുമ്പോൾ ഭീഷണിസ്വരത്തിൽ സംസാരിക്കുകയും ചെയ്തതോടെയാണ് ഷിഹാബ് ഷാ തങ്ങളെ കബളിപ്പിക്കുകയാണെന്നു നിക്ഷേപകർക്കു ബോധ്യമാവുന്നത് .തുടർന്ന് നിക്ഷേപകർ പൊലീസിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും സമീപിച്ചു. പരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയുമുണ്ടായി.

തട്ടിപ്പ് കേന്ദ്രം കോടതി അറ്റാച്ച് ചെയ്തു

ഇതിനിടെ കോടതിയെ സമീപിച്ച ഇരകൾ തരിയോട് പഞ്ചായത്തിലെ ഷിഹാബ് ഷായുടെ വസ്തു കണ്ടു കെട്ടുന്നതിന് അനുകൂല ഉത്തരവ് നേടി. സുൽത്താൻ ബത്തേരി സബ് കോടതിയാണ് സന്തോഷ് കുമാർ, രാജൻ നമ്പ്യാർ, ലത്തീഫ് അബൂബക്കർ എന്നിവരുടെ പരാതിയിൽ ഷിഹാബിന്റെ കെട്ടിടവും ഇതു സ്ഥിതി ചെയ്യുന്ന സ്ഥലവും വസ്തുവകകളും കണ്ടുകെട്ടി ഉത്തരവിറക്കിയത്.

കൂടുതൽ പേർ തട്ടിപ്പിന് ഇരകളായിട്ടുണ്ടെന്നു ഷിഹാബ് ഷായ്ക്കെതിരേ നിയമപോരാട്ടം നടത്തുന്ന ദുബയ് പ്രവാസികളായ സന്തോഷ് കുമാർ, ബൈജു നമ്പ്യാർ, ലത്തീഫ് അബൂബക്കർ, രാജൻ തയ്യുള്ളതിൽ, സബീർ അബൂബക്കർ, ബഷീർ അബ്ദുർറഹ്മാൻ, തോംസൺ കുണ്ടുകുളം എന്നിവർ വ്യക്തമാക്കി. ഇനിയാരും ഷിഹാബിന്റെ തട്ടിപ്പിന് ഇരകളാവാതിരിക്കാനാണ് തങ്ങൾ ഇക്കാര്യം പുറത്തുപറയുന്നതെന്നും അവർ വ്യക്തമാക്കി.

പടിഞ്ഞാറത്തറയിലെ കെട്ടിട നിർമ്മാണം പഞ്ചായത്തിന്റെ അനുമതിയില്ലാതെ

വൈത്തിരിയിൽ ഷിഹാബ് ഷാ നടത്തിയ കെൻസ വെൽനെസ് സെന്ററിന്റെ നിർമ്മാണത്തിന് അനുമതി നൽകിയിട്ടില്ലെന്ന് തരിയോട് പഞ്ചായത്ത് അധികൃതർ പറയുന്നു. വയനാട്ടിൽ ഈ പ്രദേശത്തു നാലുനിലക്കെട്ടിടമോ അല്ലെങ്കിൽ 9 മീറ്ററിലധികം ഉയരത്തിലോ കെട്ടിടം നിർമ്മിക്കാൻ അനുമതിയില്ല. എന്നാൽ ഷിഹാബ് ഷാ നാലുനിലക്കെട്ടിടമാണ് ഇവിടെ നിർമ്മിക്കുന്നത്. ഇതിന് ഡിസാസ്റ്റർ മാനേജ്മെന്റ് അപ്രൂവൽ ആവശ്യമാണ്. എന്നാൽ ഇത്തരമൊരു അപേക്ഷ ബന്ധപ്പെട്ട ഓഫിസിൽ ഷിഹാബ് നൽകിയിട്ടുമില്ല. പരാതി വന്നപ്പോൾ അടിയിലെ ഒരു നിലമണ്ണിട്ടു നികത്തി മൂന്നുനിലയാക്കി കാണിച്ച് പഞ്ചായത്തിൽ നിന്ന് കെട്ടിടത്തിന് അനുമതി നേടാനായി പിന്നീട് ഇയാളുടെ ശ്രമം. മണ്ണിട്ട നിലയിൽ ഇപ്പോഴും അവിടെ കാണാം.

പഞ്ചായത്ത് അനുമതി നൽകിയത് 9 വില്ലകൾ പണിയാൻ

അതേസമയം 9 വില്ലകൾ പണിയാനുള്ള അനുമതി പഞ്ചായത്തിൽ നിന്ന് ഷിഹാബ് ഷായ്ക്ക് നേരത്തേ ലഭിച്ചിരുന്നു. ഈ വില്ലകൾക്കു വേണ്ടിയാണ് ഇയാൾ പ്രവാസി മലയാളികളിൽ നിന്ന് ആദ്യം പണം തട്ടിയത്. പിന്നീട് കെൻസ വെൽനസ് സെന്ററിനു വേണ്ടിയും കോടികൾ നിക്ഷേപമായി പലരിൽ നിന്നും കൈപ്പറ്റുകയായിരുന്നു.

ഷിഹാബ് ഷായുടെ പിതാവ് ഷാഹുൽ ഹമീദിനെ വ്യാജ ആധാരം നൽകി കാൽകോടി രൂപ തട്ടിയ കേസിൽ പാവറട്ടി പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂർ സ്വദേശി ഇല്യാസിന്റെ പരാതിയിലായിരുന്നു നടപടി. നിക്ഷേപങ്ങൾ സ്വീകരിച്ചും ബ്ലാങ്ക് ചെക്കുകൾ വാങ്ങിയും ഷാഹുൽ ഹമീദ് അടങ്ങുന്ന സംഘം പണം തട്ടിയിട്ടുണ്ടെന്നും പാവറട്ടി പൊലീസ് പറഞ്ഞു.ഈ പ്രൊജക്റ്റ് തട്ടിപ്പ് സംബന്ധിച്ചു വിജിലൻസ് രേഖകൾ പിടിച്ചെടുത്തു.